ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെച്ച പുതിയ കരാര്‍ ഇന്ത്യയുടെ ടെക്സ്റ്റൈല്‍ വ്യവസായത്തിനുനേര്‍ക്കുള്ള കെണിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അത് വസ്ത്ര വ്യവസായത്തെ നശിപ്പിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുമെന്ന് കരാറില്‍ സർക്കാരിനെതിരെ ആക്രമണം തുടരുന്ന രാഹുല്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു, പരുത്തി കർഷകര്‍ക്കും ടെക്സ്റ്റൈൽ കയറ്റുമതിക്കാര്‍ക്കും ആഴത്തിലുള്ള നഷ്ടങ്ങള്‍ വരുത്തുന്ന നീക്കമാണ് നടന്നതെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്ന അഞ്ച് കോടി കുടുംബങ്ങളെ ഇത് ബാധിക്കുമെന്നും വിഡിയോ പ്രസ്താവനയില്‍ പറയുന്നു.
‘നരേന്ദ്ര മോദി ഒപ്പുവച്ച യുഎസ് വ്യാപാര കരാർ ഈ മേഖലയെ നശിപ്പിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. മുഴുവൻ രാജ്യത്തിനും ഇത് അറിയാം, നരേന്ദ്ര മോദിക്കും ഇത് അറിയാം. ബംഗ്ലാദേശിന് സൗജന്യമായി പാസ് ലഭിച്ചതായി ഞാൻ പാർലമെന്‍റില്‍ വിശദീകരിച്ചു - പൂജ്യം ശതമാനം നികുതിയും ഇന്ത്യയ്ക്ക് 18 ശതമാനം നികുതിയും. ബംഗ്ലാദേശ് തുണി വ്യവസായം ഇന്ത്യൻ തുണി വ്യവസായത്തെ അവസാനിപ്പിക്കും’- രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമര്‍ശനം തുടരുന്നതിനിടെയാണ് രാഹുലിന്‍റെ സോഷ്യല്‍ മീഡിയ വിഡിയോ പുറത്തുവിട്ടത്.
‘ബംഗ്ലാദേശിന് നൽകുന്ന പ്രത്യേക ഇളവ്" സംബന്ധിച്ച വിഷയം പാർലമെന്റിൽ ഉന്നയിച്ചപ്പോൾ, മോദി സർക്കാരിന്റെ ഒരു മന്ത്രിയുടെ മറുപടി, യുഎസിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ ഇന്ത്യയ്ക്ക് അതേ ആനുകൂല്യം ലഭിക്കുമെന്നായിരുന്നുവെന്നും രാഹുല്‍ തന്‍റെ വിഡിയോയില്‍ പറയുന്നു. ഈ വസ്തുത ഇതുവരെ രാജ്യത്തുനിന്ന് മറച്ചുവെച്ചത് എന്തുകൊണ്ടാണ് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. നമ്മൾ അമേരിക്കൻ പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം കർഷകർ നശിക്കുമെന്നും ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുമെന്ന സൂചനകൾ ബംഗ്ലാദേശ് നൽകുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി വിഡിയോയില്‍ പറഞ്ഞു.