വോട്ടർ അധികാർ യാത്ര വിജയമായതിനാൽ വോട്ട് കൊള്ളയ്ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാൻ ഇന്ത്യസഖ്യം. യാത്ര ബിജെപിയെ പിടിച്ചു കുലുക്കി എന്നാണ് വിലയിരുത്തൽ. വോട്ട് കൊള്ളയ്ക്കെതിരായ ബിഹാറിന്റെ രോഷം നിതീഷ് സർക്കാരിനെ താഴെയിറക്കുമെന്ന് കോൺഗ്രസ് എംഎൽഎ പ്രതിമ കുമാരി മനോരമ ന്യൂസിനോട് പറഞ്ഞു.
ബിഹാറിൽ പരിഷ്കരിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടർ അധികാർ യാത്ര അവസാനിച്ചത്. 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോയി എന്നാണ് നേതാക്കൾ പറയുന്നത്. നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം 58 കടക്കാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ വോട്ട് അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കാനായി എന്നാണ് അവകാശവാദം.
രണ്ടുമാസത്തിനകം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകും എന്ന് നേതാക്കൾ അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം ഉടക്കി നിന്ന ടിഎംസിഎയും ആം ആദ്മി പാർട്ടിയെയും ഇന്ത്യ സഖ്യത്തിലേക്ക് അടുപ്പിച്ചത് ശക്തി കൂട്ടി. കളവ് കൈയോടെ പിടികൂടിയതിലെ ജാള്യത ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമുണ്ടെന്ന് മറുപടികളിൽ നിന്ന് വ്യക്തം. യാത്രയിൽ പ്രധാനമന്ത്രിയുടെ മാതാവിനെ അവഹേളിക്കുന്ന മുദ്രാവാക്യം ഉണ്ടായി എന്ന് ആരോപിച്ചുള്ള ബിജെപി പ്രതിഷേധവും വോട്ട് കൊള്ള ആരോപണത്തിലെ മറുപടിയില്ലായ്മ വ്യക്തമാക്കുന്നു. അതിനാൽ നാളത്തെ പട്നയിലെ മഹാറാലിക്കും സമാപന സമ്മേളനത്തിനും ശേഷം പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം.