കർണാടകയിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ലൈംഗികാതിക്രമ കേസില്‍ പ്രതിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് തോല്‍വി. ഹാസൻ മണ്ഡലത്തിൽ കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേലിനോട് 30,526 വോട്ടിനാണ് പ്രജ്വലിന്‍റെ തോല്‍വി. വോട്ടെണ്ണല്ലിന്‍റെ ആദ്യ മണിക്കൂറുകളില്‍ ലീഡ് ചെയ്ത പ്രജ്വലിന് പിന്നീട് ലീഡ് നില നഷ്ടമായി. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് വിജയം കൈവരിച്ച ഏകസീറ്റും പാര്‍ട്ടിക്ക് നഷ്ടമായി.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനന്തരവനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണം തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഹാസനിലെ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിക്കുന്നത്. ഇത് പ്രതിപക്ഷവും വലിയ രീതിയില്‍ പ്രചാരണായുധമാക്കി. നാനൂറോളം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കി മൂവായിരത്തോളം വീഡിയോകള്‍ പ്രജ്വല്‍ ചിത്രീകരിച്ചെന്നാണ് കേസ്. സ്വന്തം വീട്ടിലെ ജോലിക്കാരിയായ സ്ത്രീ ഉള്‍പ്പടെ മൂന്നു അതിജീവിതരാണ് പ്രജ്വലിനെതിരെ പരാതി നല്‍കിയത്.
ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 27 ന് രാജ്യം വിട്ട പ്രജ്വല്‍ പിന്നീട് ഒളിവിലായിരുന്നു. മെയ് 31ന് അന്വേഷണ സംഘം മുന്‍പാകെ കീഴടങ്ങുമെന്ന വീഡിയോ സന്ദേശം പ്രജ്വല്‍ പുറത്തു വിട്ടു.
മുപ്പത്തിനാല് ദിവസങ്ങള്‍ക്കു ശേഷം ഒളിവു ജീവിതം അവസാനിപ്പിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ വച്ച് സ്ത്രീ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.
സ്ത്രീകള്‍ക്കെതിരെ കാട്ടിയ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷയാണ് വോട്ടിലൂടെ വെളിപ്പെടുത്തിയതെന്നാണ് വോട്ടര്‍മാരുടെ പ്രതികരണം. ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പ്രജ്വല്‍ രേവണ്ണ സ്ഥാനാര്‍ഥിയായത്. ബിജെപിയുടെ എ മഞ്ജുവിനെ പരാജയപ്പെടുത്തിയായിരുന്നു പ്രജ്വല്‍ രേവണ്ണ ആദ്യമായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പത്തിമൂന്നുകാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.