ആകാശചുഴിയില്‍ പെട്ട് എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്ന് സ്ഥിരീകരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിച്ചത്. പെട്ടന്നുണ്ടായ താഴ്ചയില്‍ 17 പേര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് ആദ്യം തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആദ്യ പരിശോധന നടത്തി പോസിറ്റീവായി വീണ്ടും പരിശോധന നടത്തിയതിലാണ് പൈലറ്റ് ലഹരി ഉപയോഗിച്ചെന്നത് വ്യക്തമാകുന്നത്.
ഒഡിഷയ്ക്ക് സമീപമായിരുന്നു വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 145 പേരുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷം പരുക്കേറ്റ 13 യാത്രക്കാരെയും നാല് ജീവനക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, വിമാനത്തിലെ പൈലറ്റുമാരില്‍ പോസ്റ്റ്-ഫ്ലൈറ്റ് പരിശോധന നടത്തിയിരുന്നു. ക്യാപ്റ്റന്‍റെ പരിശോധനയിൽ സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ സാന്നിധ്യം തുടക്കം തന്നെ കണ്ടെത്തിയിരുന്നു. .
അപകടത്തിന് പിന്നാലെ എയർ ഇന്ത്യ സിഇഒയെ കേന്ദ്ര വ്യോമയാനമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസണെയാണ് വിളിച്ചുവരുത്തിയത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം പുരോഗമിച്ച് വരവെയാണ് നടപടി. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും പരിശോധിക്കും. എയർബസും ഫ്രാൻസിലെ ബിഇഎയും അന്വേഷണത്തിന് സാങ്കേതിക സഹായം നൽകും. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനങ്ങൾ തകരാറിലായതാണ് 300 അടിത്താഴ്ച്ചയിലേക്ക് വിമാനം പതിക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.