യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തത തുടരുന്നു. ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പേയ്മെന്‍റെ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്നതില്‍ വിശദീകരണമില്ല. യു.എസ് കമ്പനികള്‍ക്ക് വേണ്ടിയാണ് ഫീസ് ഈടാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
യുപിഐ ഇടപാടുകള്‍ ചെറുതായാലും വലുതായാലും ഉപഭോക്താക്കള്‍ ഒരു രൂപ പോലും സേവന നിരക്കായി നല്‍കേണ്ട എന്ന് പേയ്മെന്‍റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ചെറുകിട കച്ചവടക്കാരെയും ബാധിക്കില്ല. വന്‍കിട വ്യാപാരികളെ പേയ്മെന്‍റ് പ്രൊവൈഡര്‍മാരും തമ്മിലുള്ള ക്രമീകരണം മാത്രമാണ് ഇതെന്നും വിശദീകരണത്തില്‍ പറയുന്നു. അതേസമയം ചെറുകിട വ്യാപാരികള്‍ എന്നാല്‍ എത്രരൂപയാണ് വരുമാന പരിധി എന്ന് വ്യക്തമാക്കുന്നില്ല. എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ് എന്നതും വ്യക്തമല്ല. സേവന നിരക്ക് നല്‍കേണ്ടിവരുന്ന വ്യാപാരികള്‍ യുപിഐ ഇടപാടിന് വിസമ്മതിക്കുകയോ ഫീസിന്‍റെ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പിക്കുകയോ ചെയ്താല്‍ എന്തു ചെയ്യും എന്നതിനും ഉത്തരമില്ല.
യുപിഐ ഇടപാടുകള്‍ രാജ്യത്ത് വ്യാപകമായതോടെ യുഎസ് പണമിടപാട് സ്ഥാപനങ്ങളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, പേപാല്‍ എന്നിവയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാന്‍ യുഎസിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുപിഐ സേനവത്തില്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്.