AI Image
നീറ്റ് ചോദ്യപേപ്പർ ചോർന്നത് രണ്ടു വഴികളിലൂടെ എന്ന് സിബിഐ. മഹാരാഷ്ട്ര-രാജസ്ഥാൻ -ഹരിയാന, മഹാരാഷ്ട്ര -രാജസ്ഥാൻ -കേരളം എന്നീ വഴികളിലൂടെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നത്. എൻ.ടി.എ അംഗങ്ങളായ പി.വി.കുൽക്കർണി, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവൽദാർ എന്നിവർക്ക് ചോർച്ചയിൽ നേരിട്ട് പങ്കെന്നും സി.ബി.ഐ കുറ്റപത്രം.
ഏജൻസികളുടെ അന്വേഷണത്തിന് മുൻപ് തന്നെ ചോർച്ചയെക്കുറിച്ച് എൻ.ടി.എക്ക് വിവരം ലഭിച്ചു. രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള കെമിസ്ട്രി അധ്യാപകൻ ശശികാന്താണ് വിവരം എന്‍ടിഎയെ അറിയിച്ചത്. രാജ്യവ്യാപകമായി നടന്ന വൻ ഗൂഢാലോചനയാണ് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
ചോദ്യപേപ്പറുകൾ മെസേജിങ് ആപ്പുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. കേരളത്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന ഒരു വിദ്യാർഥി വഴിയാണ് ചോദ്യപേപ്പർ വാട്സാപ്പിൽ എത്തിയത്. 30,000 രൂപ മുതൽ 40,000 രൂപയ്ക്ക് വരെ പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ വിൽപന നടത്തിയെന്നും കുറ്റപത്രത്തില്‍.
അതേസമയം, പരീക്ഷാ ക്രമക്കേട് ആരോപണങ്ങൾക്കിടെ നീറ്റ് യു.ജി കൗൺസിലിങ് ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ നേരിട്ട് വിലയിരുത്തി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ പരിഹരിക്കാൻ മുൻകരുതലോടെയുള്ള എല്ലാ നടപടികളും കൈക്കൊള്ളാൻ മന്ത്രി നിർദ്ദേശം നൽകി. കൗൺസിലിങ് സുതാര്യവും മെറിറ്റ് അധിഷ്ഠിതവുമായിരിക്കണം. പോർട്ടലിന്റെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കി സുഗമമായ പ്രവർത്തനത്തിന് കർശന സൈബർ സുരക്ഷയും പിന്തുണയും മന്ത്രി ഉറപ്പാക്കി.
സീറ്റ് ലഭിച്ച് ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് പ്രവേശന നടപടികൾക്ക് അലോട്ട് ചെയ്ത കോളേജിൽ ഒറ്റത്തവണ ഹാജരായാൽ മതി. സീറ്റ് അപ്‌ഗ്രേഡേഷനായി ഫ്ലോട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി രേഖകൾ പരിശോധിക്കാനാകും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക സഹായ സംവിധാനങ്ങളും കൗൺസിലിങ് കേന്ദ്രങ്ങളിൽ അധിക സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.