അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ അറസ്റ്റിലായ എട്ടുപ്രതികള്‍ക്കെതിരെയും തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. പണവും ആഭരണങ്ങളും പ്രതികള്‍ മോഷ്ടിച്ചതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെന്ന് അയോധ്യ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ പൊലീസ് അറിയിച്ചു. ഏഴ് പ്രതികളിൽ നിന്നായി 79.85 ലക്ഷം രൂപ കണ്ടെടുത്തു. എസ്.ഐ.ടി ഇന്ന് അയോധ്യ ക്ഷേത്രത്തില്‍ വീണ്ടും പരിശോധന നടത്തിയേക്കും.
ക്ഷേത്രത്തിന്റെ നിർമാണത്തിനും നടത്തിപ്പിനുമായി മോദി സർക്കാർ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ഇപ്പോൾ ഗുരുതരമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ട് അന്വേഷണം നേരിടുന്നത്. രാമക്ഷേത്ര നിർമാണത്തിന് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുംനിന്നു സംഭാവനയായി അയ്യായിരം കോടിയിലേറെ രൂപ ലഭിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.
ക്ഷേത്രത്തിനു ലഭിച്ച പണം വലിയ തോതിൽ അപഹരിക്കപ്പെട്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. വിഎച്ച്പിയുടെ രാജ്യാന്തര ഉപാധ്യക്ഷൻ ചമ്പത് റായ് ജനറൽ സെക്രട്ടറിയായുള്ള 15 അംഗ ട്രസ്റ്റ്, മുതിർന്ന സന്യാസിമാരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും ചില സ്വകാര്യ വ്യക്തികളും ഉൾപ്പെടുന്നതാണ്.