പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ടിയിരുന്ന വഴിയില്‍ വന്‍ സുരക്ഷാ വീഴ്ച. പാതയുടെ സമീപത്ത് നിന്ന് 2 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. ബെംഗളൂരുവിലെ കഗ്ഗലിപുരയിലെ താത്തഗുനിക്ക് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാന്‍ വേണ്ടിയാണ് മോദി ബെംഗളൂരുവിലെത്തിയത്. പരിപാടിയുടെ പ്രധാന വേദിയിൽ നിന്ന് വെറും 3 കിലോമീറ്റർ മാറിയാണ് പൊലീസ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. സ്ഫോടകവസ്തു കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ ഏജൻസികൾ സ്ഥലം സന്ദർശിച്ച് പരിശോധനകള്‍ നടത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്നും സംശയാസ്പദമായ രീതിയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സ്ഥലത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ഇതിനുമുന്‍പും വിഐപികള്‍ വരുന്നയിടങ്ങളില്‍ സ്ഫോടനം നടക്കുമെന്ന് ഇയാള്‍ വിളിച്ചറിയിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം ഇയാള്‍ സ്വബോധത്തോടെ ചെയ്യുന്നതാണോ അതോ ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പൊലീസ് നിരീക്ഷിച്ചുവരികയാണ്.