TOPICS COVERED

ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ സ്വിഗ്ഗി ഡെലിവറി ഏജന്റ് പ്ലാറ്റ്‌ഫോമിലേക്ക് മുഖമടിച്ചു വീഴുന്ന വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ അനന്തപൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കി തിരികെയിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഡെലിവറി ഏജന്‍റ് പ്ലാറ്റ്ഫോമിലേക്ക് വീണത്. 

ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിർത്തിയ പ്രശാന്തി എക്സ്പ്രസിലെ ഫസ്റ്റ് എസി കോച്ചിൽ ഭക്ഷണം നൽകാൻ കയറിയതായിരുന്നു ഏജന്റ്. എന്നാല്‍ ഭക്ഷണം നൽകി തിരികെ ഇറങ്ങുന്നതിന് മുൻപേ ട്രെയിൻ എടുത്തു. തന്റെ ബൈക്ക് സ്റ്റേഷന് പുറത്തിരിക്കുന്നതിനാലും ഇനിയും ഓർഡറുകൾ ഉള്ളതിനാലും ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാല്‍ അടിതെറ്റ് യുവാവ് പ്ലാറ്റ്ഫോമിലേക്ക് മുഖമടിച്ച് വീണു. എങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഒരു ട്രെയിന്‍ യാത്രികന്‍ ഇതിന്‍റെ വിഡിയോ ചിത്രീകരിച്ചിരുന്നു. വിഡിയോ വൈറലായതോടെ സ്വിഗി ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ഡെലിവറി പാർട്ണർ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് കാര്യമായ പരിക്കുകൾ ഇല്ലെന്നും കമ്പനി അറിയിച്ചു.

ഈ സംഭവത്തിന്റെ പേരിൽ ഏജന്റിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ നൽകിയിട്ടില്ല. ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ പാടില്ല. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഏജന്റുമാർക്ക് കൂടുതൽ സുരക്ഷാ പരിശീലനം നൽകുമെന്നും സ്വിഗ്ഗി അറിയിച്ചു.

വിഡിയോ പ്രചരിച്ചതോടെ ഡെലിവറി ഏജന്‍റുകള്‍ നേരിടുന്ന സമ്മര്‍ദത്തിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. "ഒരു ഡെലിവറിയും ജീവനേക്കാൾ വലുതല്ല" എന്ന ഹാഷ്‌ടാഗോടെയാണ് ഗിഗ് തൊഴിലാളികൾ നേരിടുന്ന തൊഴിൽ സമ്മർദങ്ങളില്‍ പ്രതിഷേധം ഉയരുന്നത്. ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർ അത് വാതിലിനടുത്ത് വന്ന് സ്വീകരിക്കണമെന്നും ഡെലിവറി ഏജന്റുമാരെ ട്രെയിനിനുള്ളിലേക്ക് കയറാൻ പ്രേരിപ്പിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

Swiggy delivery agent faces challenges and risks in the field. A Swiggy delivery agent in Andhra Pradesh fell from a moving train while trying to deliver food, highlighting the pressures faced by gig workers.