രണ്‍വീര്‍ ചിത്രം ധുരന്ദറിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. ഉന്നാവ് സംഭവത്തെക്കുറിച്ചുള്ള യഥാർഥ സിനിമയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ധൈര്യം ഉണ്ടെങ്കില്‍ കുൽദീപ് സിങ് സെന്‍ഗറിന് എന്ത് സംഭവിച്ചുവെന്ന് ഒരു സിനിമയെടുക്കൂ എന്നും അര്‍ണബ് വെല്ലുവിളിച്ചു. തന്റെ ചാനലിൽ കഴിഞ്ഞദിവസം ഉന്നാവ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രൈം ടൈം ചർച്ചയിലാണ് അർണാബ് ചിത്രത്തിനും ബോളിവുഡിനുമെതിരേ ആഞ്ഞടിച്ചത്.
'ധുരന്ദർ കാണരുത്. അക്ഷയ് ഖന്നയുടെ ഡാൻസ് അല്ല ഞങ്ങൾക്ക് കാണേണ്ടത്. ഉന്നാവ് സംഭവത്തെക്കുറിച്ചുള്ള യഥാർഥ സിനിമയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഏതെങ്കിലും ബോളിവുഡ് നിർമാതാവിന് ധൈര്യം ഉണ്ടെങ്കിൽ കുൽദീപ് സിങ് സെന്‍ഗറിന് എന്ത് സംഭവിച്ചുവെന്ന് ഒരു സിനിമയെടുക്കൂ. ആ ക്രൂരത പുറത്തുകൊണ്ടുവരൂ,' അര്‍ണബ് പറഞ്ഞു.
നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന യാഥാർഥ്യം ജനങ്ങളെ അറിയിക്കൂ. 'ധുരന്ദർ' പോലുള്ള സാങ്കൽപ്പിക കഥകളിലൂടെ ബോളിവുഡ് നിങ്ങളെ വഴിതെറ്റിക്കുകയാണ് എന്ന് മനസിലാക്കണം. 'ധുരന്ദർ' സാങ്കൽപ്പിക കഥയാണ്. യാഥാർഥ്യം പുറത്തുകൊണ്ടുവരൂ. കുൽദീപ് സിങ് സെന്‍ഗറിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് സിനിമ ചെയ്യാൻ ബോളിവുഡിൽ ആർക്കും ചങ്കൂറ്റമില്ല,' അര്‍ണബ് പറഞ്ഞു.