രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. കർണാടക ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ് (38 വയസ്) നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രാത്രി പതിനൊന്നുമണിയോടെയായിരുന്നു നായ്ക്കളുടെ ആക്രമണം. പൊടുന്നനെ യുവതിക്ക് നേരെ പാഞ്ഞടുത്ത നായ്ക്കൾ അനിതയെ കടിച്ച് കുടയുകയായിരുന്നു. കഴുത്തിലും ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റു. ശരീരത്തില്‍ അമ്പതിലേറെ ഭാഗത്ത് മാരകമായി മുറിവേറ്റിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് നായ്ക്കളെ തുരത്തിയത്. അനിതയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഓട്ടോറിക്ഷയിൽ വന്ന രണ്ടു പേര്‍ നായ്ക്കളെ റോഡുവക്കിൽ ഇറക്കിവിടുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി മരിച്ചതോടെ, നാട്ടുകാരിൽ ചിലർ നായ്ക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. റോഡിലേക്ക് റോട്ട്‌വീലർ നായ്ക്കളെ ഇറക്കിവിട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നായ്ക്കളെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അനിതയുടെ സഹോദരൻ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.