ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനിടക്ക് നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഫോട്ടോ പകർത്താകാനായി രോഗിക്ക് നൽകുന്നതുപോലെ നിന്ന ബിജെപി നേതാവിന്‍റെ വിഡിയോ ആണ് വൈറലാവുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ ആശുപത്രിയിലെത്തിയത്.
രോഗികൾക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം. എന്നാൽ സന്നദ്ധ പ്രവർത്തനത്തിലുപരി ഫോട്ടോ എടുക്കുന്നതിലാണ് നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ വിഡിയോ ആണ് ചിത്രീകരിച്ചുകൊണ്ടിരുന്നതെന്ന് ആരും അറിഞ്ഞില്ല.
ഇതിനിടയ്ക്കാണ് വനിത നേതാവിന് അബദ്ധം പറ്റിയത്. രോഗിയായ യുവതിക്ക് പത്ത് രൂപ വില വരുന്ന ബിസ്‌ക്കറ്റ് നൽകുന്ന പോസ് ചെയ്തു. രോഗിയും ബിസ്കറ്റില്‍ പിടിച്ചു. പിന്നാലെ ഫോട്ടോ എടുത്തുവെന്ന് വിചാരിച്ച് ബിസ്കറ്റുമായി നേതാവ് തിരിഞ്ഞു നടക്കുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ നേതാവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി ബജൻലാൽ ശർമയുടെ സാംഗനേർ നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിമർശനങ്ങളെ നേതാക്കള്‍ തള്ളി. വ്യാജ വിഡിയോയാണ് പങ്കുവെക്കപ്പെടുന്നതെന്ന് അവര്‍ ആരോപിച്ചു. വീഡിയോ വൈറലാകാനായി എഡിറ്റ് ചെയ്ത് ഇറക്കിയതാണെന്ന് ബിജെപി ഷിയോപൂർ മണ്ഡലം പ്രസിഡന്റ് ഗോപാൽ ലൈൽ സൈനി പറഞ്ഞു.