യുപിയിൽ ഭക്ഷണ സാധനങ്ങളിൽ തുപ്പിയ ശേഷം, അത് കഴിക്കാനായി വിതരണം ചെയ്യുന്ന പല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, റെസ്റ്റോറന്റുകളിൽ സിസിടിവി നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന് പിന്നാലെ ലക്‌നൗവിൽ പാൽ വിതരണക്കാരൻ പാലിൽ തുപ്പിയെന്ന പരാതിയുമായി, സിസിടിവി ദൃശ്യം ഉൾപ്പടെ പരാതിയുമായി ഒരാൾ പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ പാൽ വിതരണക്കാരൻ പപ്പു എന്ന് വിളിക്കുന്ന മുഹമ്മദ് ഷരീഫിനെ ഗോമതി നഗർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
പാലിൽ ബോധപൂർവം തുപ്പുന്നത് വീട്ടിലെ സിസിടിവി ക്യാമറയിലൂടെ കണ്ട ഗോമതി നഗർ നിവാസിയായ ലവ് ശുക്ള എന്ന യുവാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷരീഫിനെ ചോദ്യം ചെയ്തുവരികയാണെന്ന് ഗോമതി നഗർ പൊലീസ് അറിയിച്ചു.
ഭക്ഷ്യവസ്തുക്കളിൽ മൂത്ര വിസർജനം നടത്തുന്നുവെന്നും, തുപ്പുന്നുവെന്നും പരാതികൾ വന്നതോടെയാണ് യുപി സർക്കാർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സഹരാൺപൂരിലെ ഹോട്ടലിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ ഒരാൾ അതിൽ തുപ്പുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സംഭവത്തിൽ ഭക്ഷ്യശാലയുടെ ഉടയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജ്യൂസിൽ മൂത്രമൊഴിച്ച് വിതരണം ചെയ്തതിനാണ് ഗസിയാബാദിൽ ഒരു യുവാവ് അറസ്റ്റിലായയത്. ജ്യൂസിൽ തുപ്പി വിൽപന നടത്തിയ രണ്ട് പേർ നോയിഡയിൽ അറസ്റ്റിലായി. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെയാണ് റെസ്റ്റോറന്റുകളിൽ സിസിടിവി നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയത്.