നാഗര്‍ കര്‍ണൂല്‍ തുരങ്ക അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കടുത്ത പ്രതിസന്ധിയില്‍. കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകള്‍ മൃതദേഹ സൂചന നല്‍കിയ ഡി–വണ്‍ സ്പോട്ടില്‍ പരിശോധന നടത്താന്‍ ഇതുവരെ തിരച്ചില്‍ സംഘത്തിന് അനുമതി ലഭിച്ചില്ല. ഇതോടെ 55 ദിവസമായി തുടരുന്ന തിരച്ചില്‍ സ്തംഭിച്ചു. ഡി.വണ്‍ സ്പോട്ടില്‍ കൂടി വെള്ളം ചാലിട്ടൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ മനോര ന്യൂസിന് ലഭിച്ചു.
ഫെബ്രുവരി 22നുണ്ടായ അപകടത്തില്‍ കിലോമീറ്റര്‍ ദൂരത്തില്‍ വന്നടിഞ്ഞ മണ്ണ് കല്ലും ചെളിയും രക്ഷാപ്രവര്‍ത്തകര്‍ രാപകല്‍ വ്യത്യാസമില്ലാതെ നടത്തിയ അധ്വാനത്തിലൂടെ നീക്കി. പക്ഷേ ഈ അപകട സൂചന ബോര്‍ഡിനപ്പുറം പോകാന്‍ ആയിട്ടില്ല. മണ്ണിടിച്ചിലിന്റെ പ്രഭവ കേന്ദ്രമായ എവിടത്തെ ചെളി നീക്കിയാല്‍ വീണ്ടും ഇടിച്ചിലുണ്ടാകുമെന്നാണു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്.
കണ്ടെത്താനുള്ള ആറുപേരും ഈഭാഗത്ത് കുടുങ്ങി കിടക്കുന്നുവെന്നാണു സൂചന. ജി.എസ്.ഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണു തിരച്ചില്‍ സംഘം. റാറ്റ് മൈനേഴ്സ് വിഭാഗത്തില്‍പെട്ട ഖനി ത്തൊഴിലാളികളും തിരുവനന്തപുരത്തു നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രേയിലിയും ഡി–1 സ്പോട്ടിലിറങ്ങി പരിശോധിക്കാന്‍ സന്നദ്ധരാണെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.