wakf

TOPICS COVERED

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതിപക്ഷത്തിനും മുസ്‌ലിം സംഘടനകള്‍ക്കും ആശ്വാസം. നിയമം സ്റ്റേ ചെയ്തില്ലെങ്കിലും തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ടത് പ്രതീക്ഷനല്‍കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രതികരണം. ബില്ലില്‍ പോസിറ്റീവായ കാര്യങ്ങളുണ്ടെന്ന കോടതിയുടെ പരാമര്‍ശം കേന്ദ്രസര്‍ക്കാരിനും പിടിച്ചുനില്‍ക്കാന്‍ വക നല്‍കുന്നു.

വഖഫ് ഭൂമികളില്‍ തല്‍സ്ഥിതി തുടരണം, നിയമനങ്ങള്‍ നടത്തരുത്, ഉപയോഗം വഴി വഖഫ് ആയ ഭൂമികള്‍ ഡീനോട്ടിഫൈ ചെയ്യരുത്... ഇടക്കാല ഉത്തരവിലെ ഈ മൂന്ന് നിര്‍ദേശങ്ങളും ഹര്‍ജിക്കാരുടെ ആശങ്ക കോടതി മുഖവിലയ്ക്കെടുത്തു എന്ന് വ്യക്തമാക്കുന്നതാണ്. നിയമം ഭരണഘടന വിരുദ്ധമാണെന്ന തങ്ങവുടെ വാദം കോടതി താല്‍ക്കാലികമായെങ്കിലും അംഗീകരിച്ചെന്ന് പ്രതിപക്ഷത്തിന് അവകാശപ്പെടാം. എന്നാല്‍ ഇടക്കാല ഉത്തരവുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. താല്‍ക്കാലിക ആശ്വാസം മാത്രമാണ് ലഭിച്ചതെന്ന എ.ഐ.എം.ഐ.എം നേതാവും കേസിലെ ഹര്‍ജിക്കാരനുമായ അസദുദീന്‍ ഒവൈസിയുടെ പ്രതികരണം ഇത് അടിവരയിടുന്നു.

ബില്ലില്‍ പോസിറ്റീവായ കാര്യങ്ങള്‍ ഉണ്ട് എന്ന കോടതിയുടെ നിരീക്ഷണവും രേഖകള്‍ സഹിതം മറുപടി നല്‍കാന്‍ സമയം അനുവദിച്ചതും കേന്ദ്രസര്‍ക്കാരിനും ആശ്വാസത്തിന് വകനനല്‍കുന്നു. ബില്‍ കൊണ്ടുവരാനിടയായ സാഹചര്യം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങള്‍ ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടാന്‍ അവസരം ലഭിക്കും. എന്നാല്‍ ഹിന്ദു സ്ഥാപനങ്ങളിലെ ബോര്‍ഡുകളില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തുമോ എന്നതടക്കമുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടും.

ENGLISH SUMMARY:

The Supreme Court’s order regarding the Waqf law amendment has brought relief to the opposition and Muslim organizations. Although the law has not been stayed, the court’s directive to maintain the status quo offers hope, according to the petitioners. The court’s remark that the bill contains some positive elements gives the central government a point to hold on to as well