ഇഡിക്കെതിരായ കോൺഗ്രസിന്റെ രാജവ്യാപക പ്രതിഷേധത്തിനിടെ, ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിനു മുന്നില്‍ സംഘര്‍ഷം. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കുറ്റപത്രം ഗൂഢാലോചനയെന്ന് ആരോപിച്ച് ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം
രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യത്തോടെ എഐസിസി ആസ്ഥാനത്തുനിന്ന് പുറത്തേക്ക് മാർച്ചയായി നീങ്ങിയ പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ മറിച്ചിട്ടു. ഇ.ഡി ഓഫീസ് ലക്ഷ്യമാക്കിയുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷമായി.
പാർട്ടിയും രാഹുൽഗാന്ധിയും ശക്തമായി മുന്നോട്ട് പോകുമ്പോൾ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് ദീപ ദാസ് മുൻഷി മനോരമ ന്യൂസിനോട് പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇത് പണം കൈമാറാത്ത കേസെന്നും കള്ളപ്പണ നിയമം ബാധകമാകില്ലെന്നുമാണ് കോൺഗ്രസ് വാദം. നിലവിലെ കോടതി നടപടി സ്റ്റേ ചെയ്യാനും കോൺഗ്രസ് ആവശ്യപ്പെടും.