കഴിഞ്ഞ ദിവസമാണ് ബെംഗളുരുവിൽ ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരൻ ജീവനൊടുക്കിയത്. ഇപ്പോഴിതാ ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് 33 വയസ്സുകാരനായ തിപ്പണ്ണ അലുഗുർ എന്ന ഹെഡ് കോൺസ്റ്റബിള്‍ ജീവനൊടുക്കി. ഒരു പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടി മരിച്ചത്. വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നത്. Read More : ബെംഗളൂരു ടെക്കിയുടെ മരണം: ഭാര്യയും ഭാര്യാമാതാവും സഹോദരനും അറസ്റ്റില്‍
മൂന്നുവർഷങ്ങൾക്ക് മുൻപ് പാർവതി എന്ന യുവതിയെ വിവാഹം ചെയ്തു. പാർവതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഡിസംബർ 12ന് ഫോണിൽ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുർ റെയിൽവേ സ്റ്റേഷന് അരികിലായി പാർക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കമെന്നും സഹപ്രവർത്തകനോട് ആത്മഹത്യക്കുറിപ്പിൽ ഇയാൾ അഭ്യർഥിച്ചിട്ടുണ്ട്.