എ.എ.പി എം.പി സ്വാതി മലിവാളിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി. കുറ്റവാളികള്‍ ഇരകളായി നടിക്കുന്നുവെന്നാണ് ധ്രുവ് എക്സില്‍ കുറിച്ചത്. ധ്രുവിന്‍റെ ഏകപക്ഷീയമായ വീഡിയോയ്ക്ക് പിന്നാലെ ആളുകള്‍ തനിക്കുനേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയര്‍ത്തുന്നത് വര്‍ധിച്ചുവെന്നായിരുന്നു സ്വാതിയുടെ ആരോപണം.
'എനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾ, ദിവസേനയുള്ള വധഭീഷണി, മനുഷ്യത്വരഹിതമായ അവഹേളനങ്ങൾ, അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങൾ... എനിക്കിപ്പോൾ ഇതൊക്കെ ശീലമായി. കുറ്റവാളികൾ ഇരകളായി നടിക്കുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. ഇതിനെല്ലാം പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. എന്നെ നിശബ്ദനാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ല, നിങ്ങൾ 1 ധ്രുവ് റാഠിയെ നിശബ്ദനാക്കിയാൽ, 1000 ധ്രുവ് റാഠിമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും' എന്നാണ് ധ്രുവ് എക്സില്‍ കുറിച്ചത്. സ്വാതിയുടെ പേര് പരാമര്‍ശിക്കാതെയാണ് ധ്രുവിന്‍റെ മറുപടി.
ഞായറാഴ്ചയാണ് ധ്രുവ് റാഠിക്കെതിരെ ആരോപണവുമായി സ്വാതി മലിവാള്‍ രംഗത്തെത്തിയത്. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വ്യക്തിഹത്യയ്ക്കുശേഷം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നും പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി തനിക്കെതിരെ ഏകപക്ഷീയമായ വിഡിയോ പങ്കുവച്ചതോടെ ഭീഷണിയുടെ തോത് കൂടിയെന്നുമാണ് സ്വാതി പറഞ്ഞത്. സ്വതന്ത്ര മാധ്യമപ്രവർത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാൾ ആംആദ്മി പാർട്ടിയുടെ വക്താവിനെപ്പോലെ പ്രവർത്തിക്കുന്നതും എനിക്കെതിരെ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും സ്വാതി എക്സിലൂടെ ആരോപിച്ചിരുന്നു. ധ്രുവിന്‍റെ വീഡിയോ കണ്ടതിന് പിന്നാലെ സംഭവങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നെന്നും എന്നാല്‍ ഫോണെടുത്തില്ലെന്നും സ്വാതി പറഞ്ഞു.
ഇന്നലെ കേസിന്‍റെ പ്രതിഭാഗം വാദത്തിനിടെ ഡല്‍ഹി കോടതിയില്‍ സ്വാതി മാലിവാള്‍ പൊട്ടിക്കരഞ്ഞിരുന്നു. ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അതിക്രമം നടന്നതായി പറയുന്ന സമയത്ത് ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയിലില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാനവാദം. സ്വാതിയുടെ ശരീരത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നും പരുക്കുകള്‍ സ്വാതി സ്വയം ഉണ്ടാക്കിയതാവാമെന്നും പ്രതിഭാഗം അഭിഭാഷന്‍ എന്‍. ഹരിഹരന്‍ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്.
സ്വാതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല വാദമെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. സ്വാതി അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നും എല്ലാം ആസൂത്രിതമാണെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷയില്‍ വാദിഭാഗത്തിന്‍റെ വാദം തുടരുകയാണ്. കേസില്‍ മേയ് 18ന് അറസ്റ്റിലായ ബിഭവ് കുമാര്‍ നിലവില്‍ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.
വധഭീഷണിയും ബലാല്‍സംഘ ഭീഷണിയും ലഭിക്കുന്നതായി സ്വാതി മലിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചില സ്ക്രീന്‍ഷോട്ടുകളടക്കം സമൂഹമാധ്യമത്തില്‍ പങ്കുവച്ച സ്വാതി ഡല്‍ഹി പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും സ്വാതി പറഞ്ഞു.