സംസ്ഥാന സർക്കാരിന്റെ 2022ലെ ടെലിവിഷൻ അവാർഡുകളിൽ മൂന്നെണ്ണം ‘മനോരമ ന്യൂസും’ ഒരെണ്ണം ‘മഴവിൽ മനോരമ’യും നേടി. മഴവിൽ മനോരമ നിർമിച്ച ‘സൂപ്പർ ഫോർ ജൂനിയേഴ്സ്’ വിനോദ വിഭാഗത്തിലെ മികച്ച ടിവി ഷോ (20,000 രൂപ) ആയി തിരഞ്ഞെടുക്കപ്പെട്ടു. കുരുന്നു പ്രതിഭകൾക്ക് പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസവും പകർന്ന് അവരെ സംഗീതലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന മികച്ച വിനോദപരിപാടിയാണ് ഇതെന്നു ജൂറി വിലയിരുത്തി. സംവിധാനം എം. എസ് അനുരൂപ്. ‘മനോരമ ന്യൂസി’ന്റെ എം.ധന്യ സംവിധാനം ചെയ്ത് ‘മനോരമ’ ന്യൂസ് നിർമിച്ച അംഗനാങ്കം ആണ് മികച്ച ഡോക്യുമെന്ററി. സംവിധായകയ്ക്ക് 10,000 രൂപയും നിർമാതാവിന് 15,000 രൂപയുമാണു പുരസ്കാരം. കഥകളിരംഗത്ത് പെൺസാന്നിധ്യമറിയിച്ച കലാകാരികളുടെ വിവിധ തലമുറകളെ പരിചയപ്പെടുത്തുന്നതാണ് ഡോക്യുമെന്ററി. മനോരമ ന്യൂസിലെ സന്തോഷ് എസ്.പിള്ള (ഫാർമർ നൈറ്റ് ലൈഫ്) ആണ് മികച്ച ന്യൂസ് ക്യാമറാമാൻ (10,000 രൂപ). വയനാട്ടിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളെ തുരത്താന്‍ കാവല്‍പ്പുരകളില്‍ കഴിയുന്ന കര്‍ഷകരുടെ രാത്രീ ജീവിതം പകര്‍ത്തിയ മികവിനാണ് സന്തോഷ് പിള്ളയ്ക്ക് പുരസ്കാരം. മനോരമ ന്യൂസിന്റെ ‘നാട്ടുസൂത്രം’ ആണ് മികച്ച കറന്റ് അഫയേഴ്സ് ടിവി ഷോ (20,000 രൂപ).
അർഹതയുള്ള എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച ടെലി സീരിയലിനും മികച്ച രണ്ടാമത്തെ ടെലി സീരിയലനും ഇത്തവണ അവാർഡുകൾ ഇല്ലെന്ന് മന്ത്രി മന്ത്രി സജി ചെറിയാൻ അറിയിച്ചു. സീരിയലുകളുടെ എപ്പിസോഡുകൾ വർഷങ്ങളോളം നീളുന്നതിനാൽ കൃത്യമായ എൻട്രികൾ ലഭിക്കുന്നില്ലെന്ന് ജൂറി ചെയർമാൻ (കഥാവിഭാഗം) ഷാജൂൺ കാര്യാൽ പറഞ്ഞു. സീരിയലുകളുടെ എപ്പിസോഡുകൾ 50 ആയി ചുരുക്കിയാൽ അവാർഡിനായി സമർപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ. ജൂറി ചെയർപഴ്സന്മാരായ പി.കെ.വേണുഗോപാൽ (കഥേതര വിഭാഗം), കെ.എ.ബീന (രചനാവിഭാഗം), മെംബർ സെക്രട്ടറി സി.അജോയ്, അംഗങ്ങളായ കുമരകം രഘുനാഥ്, സോന നായർ, പ്രശാന്ത് നായർ, കെ.ജെ.വിൽസൻ, എസ്.രമേഷ് കുമാർ, ജി.പ്രദീപ് തുടങ്ങിയവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
State television Awards; Manorama News& Mazhavil Manorama bagged 4