തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കാണാതായ കുട്ടിയുടെ കുടുംബത്തിനൊപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് പരിശോധിക്കുന്നു. പ്രദേശത്തെ സി സിടി വി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയെ കാണാതായ സ്ഥലത്തിന് സമീപത്തെ ചതുപ്പിലും പരിശോധന. അന്വേഷണത്തിന്‍റെ ഭാഗമായി ഡിസിപി അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. ഓള്‍സെയിന്‍റ്സ് കോളജിന് സമീപത്തും വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം രാത്രി ഉറങ്ങിയതായിരുന്നു കുഞ്ഞ്. അര്‍ധരാത്രിയോടുകൂടി മാതാപിക്കള്‍ ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. പുലര്‍ച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഒരു ടീഷര്‍ട്ട് മാത്രമാണ് കാണാതാകുമ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്.
അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സ്കൂട്ടര്‍ പോകുന്നത് കണ്ടെന്നും മൊഴിയുണ്ട്. മഞ്ഞ സ്കൂട്ടറാണെന്ന് കുട്ടിയുടെ സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരാള്‍ മാത്രമേ സ്കൂട്ടറില്‍ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടി. നിലവില്‍ പേട്ട പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.
Thiruvananthapuram, Petta child missing case; Police
intensified the search