vijin-against-kannur-si

കണ്ണൂര്‍ എസ്ഐ ഷമീല്‍ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് എം.വിജിന്‍ എംഎല്‍എ. എസ്ഐ തന്റെ പേര് അറിയേണ്ടതെന്നും എം.വിജിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അപമാനിതനായതിന്റെ വൈകാരിക പ്രകടനമായിരുന്നു തന്റേത്, സമരസ്ഥലത്ത് പൊലീസില്ലായിരുന്നു, ഈ വീഴ്ച മറയ്ക്കാനാണ് എസ്ഐ ശ്രമിച്ചത്. എസ്ഐയ്ക്കെതിെര നിയമനടപടിയെടുക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സിവില്‍സ്റ്റേഷനില്‍ നഴ്സുമാരുടെ സമരത്തിനിടെയാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐയും എം.വിജിന്‍ എം.എല്‍.എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സമരക്കാരെ പൊലീസ് ഗേറ്റില്‍ തടയാതിരുന്നതിനെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലേക്ക് നഴ്സുമാര്‍ പ്രതിഷേധവുമായെത്തിയിരുന്നു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം നടത്തിയതില്‍ കേസെടുക്കുമെന്നും പേരെന്താണെന്നും എസ്.ഐ ചോദിച്ചെന്ന് പറഞ്ഞാണ് എം.എല്‍.എ കയര്‍ത്തത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയിട്ട് സമരക്കാരുടെ മേല്‍ കയറാന്‍ നോക്കേണ്ടെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ്.ഐയോട് ക്ഷുഭിതനായി പറയുന്നുണ്ട്.

'നിങ്ങളെവുന്നാ പൊലീസായേ? ആരാ ഇയാളെ പൊലീസിലെടുത്തെത്. ഈട്ന്ന് മാറാന്‍ തുടങ്ങുവല്ലേ, ഞങ്ങളെ ഗേറ്റില്‍ തടയുന്നതിന് പകരം ഷോ ഉണ്ടാക്കുകയാണെന്നും സുരേഷ് ഗോപി കളിക്കരുതെന്നുമായിരുന്നു എം.എല്‍.എയുടെ വാക്കുകള്‍.