തനിക്കുമാത്രമായി പെന്‍ഷന്‍ വേണ്ടെന്ന് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി. സര്‍ക്കാര്‍ എല്ലാവര്‍ക്കുമായാണ് നാട് ഭരിക്കുന്നത്. തന്റെ ഹര്‍ജിയും പെന്‍ഷന്‍ മുടങ്ങിയ എല്ലാവര്‍ക്കും േവണ്ടിയാണ്. ഹര്‍ജി നല്‍കിയതിന്റെ പേരില്‍ തന്റെ പെന്‍ഷന്‍ മാത്രമായി നല്‍കേണ്ടതില്ലെന്നും മറിയക്കുട്ടി അടിമാലിയില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ. സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതെന്ന് വിലയിരുത്തിയ ഹൈക്കോടതി മറിയക്കുട്ടിയെ കോടതി സംരക്ഷിക്കുമെന്നും നിരീക്ഷിച്ചു.
ഈവിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണമെന്നു കേന്ദ്രസര്‍ക്കാരിനോടും നിര്‍ദേശിച്ചു. മറിയക്കുട്ടിയുടെ ഉദ്ദേശ്യശുദ്ധി സംശയകരമെന്ന് ആരോപിച്ച സര്‍ക്കാര്‍ യഥാര്‍ഥ കാരണങ്ങളുമായി കോടതിയെ സമീപിച്ചിരുന്നെങ്കില്‍ എതിര്‍ക്കില്ലായിരുന്നെന്നും നിലപാടെടുത്തു.
അതേസമയം, നവകേരള സദസിന് പണമുണ്ടാക്കാമെങ്കില്‍ അടിമാലിയിലെ മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കാത്ത് എന്തെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മറിയക്കുട്ടിയെപ്പോലെ പതിനായിരക്കണക്കിന് പേര്‍ക്ക് പണം കിട്ടിയിട്ടില്ല. ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലാണെന്നും യുവാക്കള്‍ നാടുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.