മുന്‍കൂട്ടി ബുക്ക് ചെയ്യാതെ വരുന്നവരെ ശബരിമലയിലേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി. നിലവിലെ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. വരി നില്‍ക്കുന്നവര്‍ക്ക് കൃത്യമായ സൗകര്യം ഒരുക്കണമെന്നും നൂറുപേര്‍ നില്‍ക്കേണ്ട ഇടത്ത് ഇരുന്നൂറുപേരെ നിര്‍ത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട് ബുക്കിങിന്‍റെ എണ്ണം നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് എത്തുന്നവരെ പറഞ്ഞുവിടുന്നതിന് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ വാദം. റോഡിലെ പ്രതിഷേധമുള്‍പ്പടെ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടല്‍.
അതേസമയം, മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ശബരിമലയിലെത്തും. പമ്പയിലേക്ക് തീർത്ഥാടന പ്രവാഹം തുടരുമ്പോഴും സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമാണ്. ഇന്നലെ 90,000 ഭക്തരാണ് ദർശനം നടത്തിയത്. മണിക്കൂറിൽ 4000ത്തിനു മുകളിൽ ഭക്തരെ പതിനെട്ടാം പടിയിലൂടെ കയറ്റി വിടാന്‍ തുടങ്ങിയതോടെ ദർശനം നടത്തിയവരുടെ എണ്ണം ഉയർന്നത്. അതേസമയം മുൻ ദിവസങ്ങളിലേതിന് സമാനമായി സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മലകയറാൻ അനുവദിക്കുന്നത് സുരക്ഷിതമല്ലന്നാണ് പൊലീസിന്റെ നിലപാട്. അതിനാലാണ് പമ്പ മുതൽ നിയന്ത്രിച്ച് കടത്തിവിടുന്നത്. ഇന്നലെ പമ്പയിലേയ്ക്കുള്ള റോഡില്‍ കിലോമീറ്ററോളം ബ്ലോക്കില്‍ പെട്ട് കിടന്ന വാഹനങ്ങള്‍ നീങ്ങി തുടങ്ങി, നിലയ്ക്കലിലെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരമായതോടെയാണ് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയത്.