ck-nanu

ജെ.ഡി.എസില്‍ നിന്നും പുറത്താക്കിയത് ഭരണഘടന അനുസരിച്ചല്ലെന്ന് സി.കെ.നാണു വിഭാഗം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ നാണുവും അനുകൂലികളും. പുറത്താക്കിയ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷനിലും ചോദ്യം ചെയ്യും. 

അതേസമയം, ശക്തി പ്രകടനത്തിന്റെ വേദിയായി ജെ.ഡി.എസ് വിമത വിഭാഗത്തിന്റെ ദേശീയ കൗണ്‍സില്‍ യോഗം ഇന്നു ബെംഗളൂരുവില്‍ ചേരും. സി.കെ നാണുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്നാണ് അവകാശവാദം. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ എന്‍.ഡി.എ സഖ്യത്തില്‍ ചേരാനുള്ള എച്ച്.ഡി. ദേവെഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും തീരുമാനമാണു ജെ.ഡി.എസിനെ പിളര്‍പ്പിലെത്തിച്ചത്. തീരുമാനത്തെ പരസ്യമായി എതിര്‍ത്ത കര്‍ണാടക പ്രസിഡന്റ് സി.എം. ഇബ്രാഹിമിനെ ആദ്യം സ്ഥാനത്തു നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതോടെ ദേവെഗൗഡയുടെ തീരുമാനത്തെ എതിര്‍ക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ മുന്‍നിര്‍ത്തി സമാന്തര കമ്മിറ്റിയുണ്ടാക്കാന്‍ നീക്കം തുടങ്ങി‍. ഇതോടെ സി.കെ നാണുവിനെ കഴിഞ്ഞ ദിവസം ദേവെഗൗഡ പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇരുവിഭാഗത്തിനൊപ്പവും നില്‍ക്കാത്ത കേരള പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിലപാട് വ്യക്തമാക്കണെമന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. 

 

CK Nanu faction will approach supreme court against expulsion from JDS