മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലെത്തിയ മിഗ്ജോം ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. നിലവില്‍ ബപതലാ തീരത്ത് കൂടിയാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇതോടെ തിരുപ്പതി, നെല്ലൂർ, ബാപ്തല അടക്കം 8 ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര ചുഴലിക്കാറ്റ് മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ആന്ധ്ര തീരത്ത് കയറുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകൾ ആറടി വരെ ഉയരത്തിൽ വീശുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന മഴയിൽ നെല്ലൂർ, മെച്ചിലിപട്ടണം നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ചിന്നഗഞ്ചാമിൽ 20 മണിക്കൂറായി വൈദ്യുതി ഇല്ല. ഗോബർബാം, പാപനാശം, കലങ്ങി അണക്കെട്ടുകൾ തുറന്ന് വിട്ടു. ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വൈകുകയാണ്. ഇൻഡിഗോ വിശാഖപട്ടണം എയർപോർട്ടിൽ നിന്നുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി. വിശാഖപട്ടണം വാൾട്ടയർ ഡിവിഷനിലൂടെയുള്ള ട്രെയിൻ സർവീസുകൾ ഭാഗികമായ റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ, മഴ ശമിച്ചെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഇന്നലെ ഉണ്ടായ പ്രളയത്തിൽ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കോൺസ്റ്റബിൾ അടക്കം 6 പേർക്ക് ജീവൻ നഷ്ടമായി. രുക്മനാഥന്‍ എന്ന കോണ്‍സ്റ്റബിളാണ് കില്‍പോക്കില്‍ മരിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൂർണ്ണ സംഭരണശേഷി എത്തിയതോടെ ചെന്നൈക്ക് ചുറ്റുമുള്ള 6 ഡാമുകൾ ഇന്നലെ തുറന്നു വിട്ടിരുന്നു. ഇത് മൂലം മഴ കുറഞ്ഞെങ്കിലും നഗരത്തിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ചെന്നൈ വിമാനത്താവളത്തിന്‍റെത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. നഗരത്തിലെ വൈദ്യുതി ബന്ധം വൈകിട്ടോടെ ഭാഗികമായെങ്കിലും പുനസ്ഥാപിക്കും. 5000ത്തോളം ജീവനക്കാരെയാണ് വൈദ്യുത വകുപ്പ് ഇതിനായി നിയമിച്ചിരിക്കുന്നത്. ദുരിതബാധിത മേഖലകൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു. ഏഴു മന്ത്രിമാർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയും , 9 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഏകോപന ചുമതലയും നൽകിയിട്ടുണ്ട്. ഒൻപതിനായിരത്തോളം ആളുകളാണ് തമിഴ്നാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അതിനിടെ ചെന്നൈ റോയപുറത്ത് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണം മോശമാണെന്ന് ആരോപിച്ച ജനക്കൂട്ടം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Cyclone Michaung makes landfall in Andhra