congresslostn-03

നാലിടത്തേക്കുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി നിലവിലെ വോട്ടുനിലയില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം പിടിക്കുമെന്നുറപ്പായി. പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പിഴച്ച കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം കൈവിട്ടു.

അതേസമയം സംസ്ഥാനരൂപീകരണത്തിന് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലേക്കെന്നാണ് സൂചനകള്‍. കര്‍ണാടകയിലാഞ്ഞടിച്ച ഊര്‍ജക്കാറ്റ് തെലങ്കാനയിലേക്കും വീശിയതോടെ 70 സീറ്റെന്ന മികച്ച നിലയിലാണ് കോണ്‍ഗ്രസ്. ഹാട്രിക് പ്രതീക്ഷിച്ച് മല്‍സരത്തിനിറങ്ങിയ കെസിആറിന്‍റെ ബിആര്‍എസ് നിലവില്‍ 36 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം ബിജെപി തെലങ്കാനയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 7 സീറ്റുകളിലാണ് നിലവില്‍ മുന്നേറുന്നത്. ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. 

 

ജയിക്കുന്ന എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ബസുകളടക്കം കോണ്‍ഗ്രസ് സജ്ജമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് 68 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ 74–78 സീറ്റുകള്‍ വരെ നേടുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഭട്ടി വിക്രമര്‍ക ആത്മവിശ്വാസത്തോടെ പറയുന്നത്.  അതേസമയം, കാമറെഡിയില്‍ കെസിആറിനെ പിന്നിലാക്കി രേവന്ദ് റെഡ്ഡി മുന്നേറുകയാണ്. ബിആര്‍എസിന്‍റെ സിറ്റിങ് സീറ്റായ ജൂബിലി ഹില്‍സില്‍ കോണ‍്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍  മുന്നേറുകയാണ്. 

 

ആദ്യഘട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്ന് തോന്നിച്ച ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് തിരിച്ചടി. സംസ്ഥാനത്ത് ബിജെപി മുന്നേറ്റത്തിലാണ്. പ്രവചനങ്ങളെ കാറ്റില്‍ പറത്തി നിര്‍ണായക മേഖലകള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ദുര്‍ഗ്, സര്‍ഗുജ മേഖലകള്‍ ഇടവേളയ്ക്ക് ശേഷം ബിജെപി  തിരിച്ചുപിടിച്ചു. ബസ്തറില്‍ ഏഴുസീറ്റില്‍ മുന്നേറുന്ന ബിജെപി ബിലാസ്പുറിലും നേട്ടമുണ്ടാക്കി. അതേസമയം, ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. ഏറെ നേരം പിന്നില്‍ നിന്ന ശേഷമാണിത്. നിലവില്‍ 50 സീറ്റുകളിലാണ് 38 സീറ്റുകളില്‍ കോണ്‍ഗ്രസും കോണ്ട മണ്ഡലത്തില്‍ സിപിഐയുടെ മനീഷ് കുഞ്ചവും ഒന്നില്‍ മറ്റുള്ളവരും മുന്നേറുന്നു. എങ്കിലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് രമേശ് ചെന്നിത്തല പങ്കുവയ്ക്കുന്നത്. 

 

Congress loses three states, Telangana emerges as ray of hope