കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാറിന്റെ ചിറക്കരയിലെ ഫാമില്‍ പൊലീസ് പരിശോധന. കാറില്‍ പതിപ്പിച്ചിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് പൊലീസിന് ലഭിച്ചു. വെള്ള കാര്‍ ചിറക്കര ഭാഗത്ത് പോയ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിറക്കരയില്‍ എട്ടുവര്‍ഷം മുന്‍പാണ് പത്മകുമാര്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങിയത്. ഇവിടെ ഒരു കെട്ടിടവുമുണ്ട്. ഒറ്റനിലയുള്ള ഓടിട്ട വീട്ടിലായിരുന്നു രാത്രി പാര്‍പ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. ഒന്‍പതു നായ്ക്കളെ ഇന്നലെ ഫാമില്‍ കൊണ്ടുവന്നുവെന്ന് ഫാം ജീവനക്കാരി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് പത്മകുമാര്‍ വിളിച്ചു, തമിഴ്നാട്ടിലെന്നു പറഞ്ഞെന്നും ജീവനക്കാരി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കേസില്‍ നിലവില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രണ്ടുകോടി കടമുണ്ടെന്നും അത് വീട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും കൃത്യത്തില്‍ പങ്കെന്നും പത്മകുമാര്‍ പറഞ്ഞു. ഇവരെയും പ്രതി ചേര്‍ക്കും. കുട്ടിയുടെ അച്ഛനോട് വൈരാഗ്യമുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരുസംഘം സഹായിച്ചെന്ന് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നു. ആറുവയസുകാരിക്കൊപ്പം സഹോദരനെയും തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടത്. ആണ്‍കുട്ടി പ്രതിരോധിച്ചതും കാറില്‍ നിന്ന് താഴെവീണതും ശ്രമം പാളാന്‍ കാരണമായി. രണ്ടു കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം. രക്ഷപെട്ട സഹോദരന് വിവരം പുറത്തറിയിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടുവെന്നും പത്മകുമാറിന്റെ മൊഴി.
പത്മകുമാറിനെ അടൂര്‍ പൊലീസ് ക്യാംപില്‍ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകാലിന് പിന്നിലെന്ന് പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മകളുടെ നഴ്സിങ് പ്രവേശനത്തിനു നല്കിയ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന് പ്രതി പറഞ്ഞിരുന്നു. പ്രവേശനവും കിട്ടിയില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടിയെ പാര്‍പ്പിച്ചത് ചിറക്കരയിലെ ഫാമിലായിരുന്നു. പൊലീസ് ഫാം ഹൗസിലെത്തി പരിശോധന നടത്തി.
പത്മകുമാറിന്റെ മൂന്നു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കേബിള്‍ടിവി നടത്തിയിരുന്നു, ഇപ്പോള്‍ ചാത്തന്നൂരില്‍ ബേക്കറി നടത്തുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ല. ബേക്കറി ഇന്നും തുറന്നിരുന്നതായി നാട്ടുകാര്‍, ജോലിക്കാരിയാണ് തുറന്നത്. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറുകള്‍ സമീപകാലത്ത് വാങ്ങിയതെന്നും നാട്ടുകാര്‍.