Tunnel-Dril

ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്ക്കരമായതോടെ രക്ഷാദൗത്യം കനത്ത വെല്ലുവിളി നേരിടുകയാണ്. തൊഴിലാളികള്‍ കൈകൊണ്ട് നേരിട്ട് തുരന്ന് രക്ഷാക്കുഴലുകള്‍ മര്‍ദം ഉപയോഗിച്ച് അകത്തേയ്ക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ട്. തുരങ്കത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് തുരക്കാനും നീക്കം ആരംഭിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മരണത്തെ മുഖാമുഖം കണ്ട് 41 തൊഴിലാളികള്‍. കാത്തിരിപ്പിന്‍റെ 14 ദിനങ്ങള്‍. രക്ഷാദൗത്യം തൊട്ടരികെ എത്തി. തൊഴിലാളികള്‍ക്ക് പുതുജീവിതത്തിലേയ്ക്ക് കടക്കാനുള്ള രക്ഷാക്കുഴല്‍ അല്‍പദൂരം മാത്രം അകലെ. കഷ്ടിച്ച് ഏഴ് മീറ്ററോളം. രാജ്യം ഉദ്വേഗത്തോടെ ഉറ്റുനോക്കുന്ന രക്ഷാദൗത്യം കൊടുതണുപ്പിലും അവിരാമം മുന്നോട്ടുപോവുകയാണ്. തൊഴിലാളികെ പുറത്തെത്തിക്കാനുള്ള അതിതീവ്ര ശ്രമം അപ്രതീക്ഷിതമായ തടസങ്ങളില്‍ തട്ടി വൈകുകയാണ്. തുരങ്കത്തിനകത്ത് ഡ്രില്ലിങ് നടത്തി രക്ഷാക്കുഴല്‍ സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലായി.

 ഡ്രില്ലിങ്ങിന് ഉപയോഗിക്കുന്ന ഒാഗര്‍ യന്ത്രത്തിന്‍റെ ബ്ലേഡ് രക്ഷാക്കുഴലില്‍ കുടുങ്ങി. ഇത് അറുത്തുമാറ്റി. ഇതുവരെ സ്ഥാപിച്ച കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നുണ്ട്. കാഠിന്യമേറിയ ഭാഗമായതിനാല്‍ ഒാഗര്‍ യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ബുദ്ധിമുട്ടാണ്. യന്ത്രത്തിന്‍റെ ബ്ലേഡുകള്‍ തകരുന്നു. തൊഴിലാളികള്‍ കൈകൊണ്ട് നേരിട്ട് തുരക്കാന്‍ നീക്കം നടത്തുന്നുണ്ട്. തുടര്‍ന്ന് രക്ഷാക്കുഴലുകള്‍ മര്‍ദം ഉപയോഗിച്ച് അകത്തേയ്ക്ക് കടത്തുന്നതിനാണ് ആലോചന. അങ്ങിനെയെങ്കില്‍ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് രണ്ടു ദിവസംവരെ നീണ്ടേക്കാം. തുരങ്കത്തിന് മുകളില്‍ നിന്ന് തെണ്ണൂറ് മീറ്ററിലിധികം ഡ്രില്ല് ചെയ്ത് തൊഴിലാളികളുടെ അടുത്തേയ്ക്ക് എത്തുകയെന്ന ബദല്‍ മാര്‍ഗവും നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി നേരത്തെ റോഡ് തയ്യാറാക്കിയിരുന്നു.  മുകളില്‍ നിന്ന് തുരന്നുള്ള രക്ഷാദൗത്യമാണെങ്കില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ നാലു ദിവസത്തോളം എടുക്കും.