ഫോണ്‍, ഇ മെയില്‍ വിവരങ്ങള്‍ ചോരാന്‍ സാധ്യതയെന്ന ആപ്പിളിന്റെ മുന്നറിയിപ്പ് സംബന്ധിച്ച് സാങ്കേതികമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യശസ് ഇടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാക്കളുടേതെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. വിമര്‍ശിച്ചേ മതിയാകൂ എന്നുള്ള ഒരു വിഭാഗക്കാര്‍ രാജ്യത്തുണ്ടെന്നും അവര്‍ രാജ്യത്തിന്‍റെ പുരോഗതി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന് ആപ്പിളില്‍ നിന്നും സന്ദേശം ലഭിച്ചതായി പ്രതിപക്ഷ എംപിമാര്‍ ആരോപണം ഉയര്‍ത്തുകയും സന്ദേശമയച്ചതായി ആപ്പിള്‍ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

 

വിവരം ചോര്‍ത്താനുള്ള ശ്രമം നടക്കുന്നത് സ്ഥിരീകരിച്ച ആപ്പിള്‍ , വിവരം ചോര്‍ത്തല്‍ ശ്രമത്തിന് പിന്നില്‍ ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്നും മുന്നറിയിപ്പ് സന്ദേശത്തിന്‍റെ കാരണം വെളിപ്പെടുത്താനാവില്ലെന്നും വ്യക്തമാക്കി. സമാനമായ മുന്നറിയിപ്പ് 150 രാജ്യങ്ങളില്‍ നേരത്തെ നല്‍കിയിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

 

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആപ്പിളില്‍ നിന്ന് സന്ദേശം ലഭിച്ചതായി പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി , ശശി തരൂര്‍, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മൊഹുവ മൊയ്ത്ര തുടങ്ങിയവരുള്‍പ്പെടെ പത്തുപേര്‍ക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. നിങ്ങളുടെ തൊഴിലോ വ്യക്തിത്വമോ ആവാം ലക്ഷ്യമിടാന്‍ കാരണം. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സന്ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. 

 

probe ordered in Apple hacking alert row says Minister Ashwini Vaishnaw

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.