ഫോണ്‍, ഇ–മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി എംപിമാരടക്കമുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് സ്ഥിരീകരിച്ച് ആപ്പിള്‍. എന്നാല്‍ വിവരം ചോര്‍ത്തല്‍ ശ്രമത്തിന് പിന്നില്‍ ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്നും മുന്നറിയിപ്പ് സന്ദേശത്തിന്‍റെ കാരണം വെളിപ്പെടുത്താനാവില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. സമാനമായ മുന്നറിയിപ്പ് 150 രാജ്യങ്ങളില്‍ നേരത്തെ നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

 

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആപ്പിളില്‍ നിന്ന് സന്ദേശം ലഭിച്ചതായി പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി , ശശി തരൂര്‍, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മൊഹുവ മൊയ്ത്ര തുടങ്ങിയവരുള്‍പ്പെടെ പത്തുപേര്‍ക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. നിങ്ങളുടെ തൊഴിലോ വ്യക്തിത്വമോ ആവാം ലക്ഷ്യമിടാന്‍ കാരണം. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സന്ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. 

 

Apple on phone tapping message row

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.