മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനുള്ള അപേക്ഷയിൽ ഐ.ജി.ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി പിൻവലിക്കാൻ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു
ഹർജിയിലെ പരാമർശങ്ങൾ തന്റെ നിർദേശപ്രകാരമല്ലെന്നായിരുന്നു ഐ.ജി.ലക്ഷ്മണിന്റെ സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങൾ അഭിഭാഷകന്റെ ഭാവിയെ ബാധിക്കുന്നതാണ്.
അതിനാൽ അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണം. അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഹർജി സമർപ്പിച്ച അഭിഭാഷകന് പകരം പുതിയ അഭിഭാഷകനാണ് ഇന്ന് ലക്ഷ്മണിനായി ഹാജരായത്. പുരാവസ്തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ പ്രതിചേർത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമർശങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. വിഷയം വിവാദമായതോടെയാണ് ഹർജി പിൻവലിക്കാൻ ലക്ഷ്മൺ അപേക്ഷ നൽകിയത്. ഹർജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.