kfoninternet-09
  • ഒരു ടേം കഴിഞ്ഞിട്ടും മിക്ക സ്കൂളുകളിലും ഇന്‍റര്‍നെറ്റെത്തിയിട്ടില്ല
  • ഒക്ടോബറിലും നല്‍കാനായില്ലെങ്കില്‍ ബദല്‍ സംവിധാനമെന്ന് മന്ത്രി
  • ബിഎസ്എന്‍എല്‍ കണക്ഷന്‍ വേണ്ടെന്ന് വച്ചത് പ്രതിസന്ധിയായി

സംസ്ഥാന സര്‍ക്കാരിന്‍റെ കെ ഫോണ്‍പദ്ധതി പ്രകാരം സ്കൂളുകളില്‍ ഇന്‍റര്‍നെറ്റ് എപ്പോള്‍ എത്തിക്കാനാകും എന്നതില്‍ വ്യക്തതയില്ലാതെ വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍തുറന്ന് ഒരു ടേം കഴിഞ്ഞിട്ടും മിക്ക സ്കൂളുകളിലും നെറ്റ് കണക്ഷനില്ല. ഒക്ടോബര്‍ മാസത്തില്‍ സ്കൂളുകളില്‍ കെഫോണ്‍വഴി ഇന്‍റര്‍നെറ്റ് നല്‍കാനായില്ലെങ്കില്‍ ബദല്‍ സംവിധാനമൊരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇപ്പോള്‍ പറയുന്നത്.  

 

കഴിഞ്ഞ അധ്യയന വര്‍ഷം വരെ പൊതുവിദ്യാലയങ്ങളില്‍ ബിഎസ്എന്‍എല്‍ വഴിയാണ് ഇന്‍റര്‍നെറ്റ് നല്‍കിയിരുന്ന്. എന്നാല്‍ ഇതൊഴിവാക്കി സംസ്ഥാന സര്‍ക്കാരിന്‍റെ കെ ഫോണ്‍ പദ്ധതി വഴി നെറ്റ് കണക്ഷന്‍ നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ സ്കൂള്‍ തുറന്ന് നാലുമാസമായിട്ടും കെ ഫോണ്‍കണക്ഷന്‍ യാഥാര്‍ഥ്യമായില്ല. സെപ്റ്റംബര്‍ 20 ന് മുന്‍പ് 4752 സ്കൂളുകളിലെ 45,000 സ്മാര്‍ട്ട് ക്ളാസ് റൂമുകളിലും നെറ്റ് കണക്ഷന്‍ എത്തിക്കുമെന്നായിരുന്നു കെ ഫോണിന്‍റെ അവകാശവാദം . എന്നാല്‍ ഒക്ടോബറിലെ ഇത് പൂര്‍ത്തിയാകൂ എന്നാണ് കെ ഫോണ്‍ ഇപ്പോള്‍ പറയുന്നത്. കെ ഫോണ്‍പദ്ധതി പൂര്‍ണരൂപത്തില്‍ എത്താതിനാല്‍ കുറവുകളുണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുന്നുമുണ്ട്.  3000 സ്കൂളുകളില്‍ കെ ഫോണ്‍ കേബിള്‍ എത്തിച്ചുവെന്നും  1700 സ്കൂളുകളില്‍ ഇനിയും കേബിള്‍ എത്തിക്കാനുണ്ടെന്നുമാണ് വിവരം. 

 

കൂടിയാല‌ോചന ഇല്ലാതെ ബിഎസ്എന്‍എല്‍ കുറഞ്ഞനിരക്കില്‍ നല്‍കിയിരുന്ന ഇന്‍റര്‍നെറ്റ് കണക്ഷന്‍വേണ്ടെന്നുവെച്ചതാണ് പ്രശ്നം സങ്കീര്‍ണമാകാന്‍കാരണം. നിലവില്‍ അധ്യാപകരും പിടിഎകളുമാണ് സ്വന്തം ചെലവില്‍ പല സ്കൂളുകളിലും നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ നോട്ടക്കുറവായി വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. 

 

 

Kfon internet yet to get in many schools