vizhinjamport
  • സെപ്റ്റംബറില്‍ കപ്പലെത്തുമെന്ന് സര്‍ക്കാര്‍
  • കപ്പല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ടിട്ടില്ല
  • ക്രെയിനുകളുടെ ഗുണനിലവാര പരിശോധന നീളുന്നു

വിഴിഞ്ഞത്ത് ഓണത്തിന് കപ്പലിറങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. മണ്‍സൂണിനെ തുടര്‍ന്ന് തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് കപ്പലിറങ്ങുന്നതിന് തടസമാകില്ലെന്നായിരുന്നു തുറമുഖ മന്ത്രിയുടെ വാദം. സെപ്തംബര്‍ അവസാനത്തോടെ കപ്പലെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

തിരുവോണം കഴിഞ്ഞു. പക്ഷെ സമ്മാനമായി കപ്പല്‍ മാത്രം എത്തിയില്ല. മണ്‍സൂണ്‍ ആരംഭിച്ചതോടെ നിര്‍ത്തിവച്ച തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനം സെപ്റ്റംബര്‍ അവസാനമേ പുനരാരംഭിക്കൂ. പണി തുടങ്ങിയാലും ഇല്ലെങ്കിലും കപ്പലെത്തുമെന്നായിരുന്നു തുറമുഖ മന്ത്രിയുടെ വാദം. തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്രെയിനുകളുമായി ചൈനയില്‍ നിന്നും വരുന്ന കപ്പല്‍ ഓണക്കാലത്ത് വിഴിഞ്ഞത്ത് നങ്കൂരമിടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 

കപ്പല്‍ ഇതുവരേയ്ക്കും പുറപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെയിനുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിസില്‍ എംഡി അദീല അബുളളയും സിഇഒ ജയകുമാറും ചൈനയിലേക്ക് പോകണം. അതിനായുള്ള വീസ ഇതുവരെ ലഭിച്ചിട്ടില്ല. വീസ ലഭിച്ച്, ഉദ്യോഗസ്ഥര്‍ ചൈനയില്‍ പോയി ക്രെയിനുകള്‍ പരിശോധിച്ച് എപ്പോള്‍ കപ്പല്‍ പുറപ്പെടും എന്നതില്‍ വ്യക്തതയില്ല. അതിനാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ കപ്പലെത്തുമെന്ന സര്‍ക്കാരിന്‍റെ കണക്ക്കൂട്ടലും തെറ്റാനാണ് സാധ്യത. 

 

 

VISL team yet to check cranes; arrival of ship might be delayed