മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കബറടക്കം പിന്നീട്.
കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന സഖറിയ മാർ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ലാളിത്യം നിറഞ്ഞ മാതൃകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. പാസ്പോർട്ട് ഇല്ല. നാട്ടിലോ മറുനാട്ടിലോ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രമായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു.എ.ചെറിയാൻ ആണ് സഖറിയ മാർ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19 നു ജനനം. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം. 1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചു. 1991 ഏപ്രിൽ 30നു എപ്പിസ്കോപ്പ പദവിയിലെത്തി. ഭദ്രാസന ചുമതലകള്‍ ഒഴിഞ്ഞ് ശേഷം വിശ്രമത്തിനായി തിരഞ്ഞെടുത്തത് പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറയാണ്. കൊച്ചി ഭദ്രാസനത്തിൽ 17 വർഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു സ്ഥലം മാറിയത്.
Zacharias Mar Anthonios passed away