പാലക്കാട് സിപിഐയിൽ കൂട്ടരാജി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെ പതിനഞ്ചുപേർ ജില്ലാ കൗൺസിലിൽ നിന്നും രാജിവച്ചു.വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് കാട്ടി മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരം താഴ്ത്തിയിരുന്നു. ജില്ലാ നേതൃത്വവുമായുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎ ഉൾപ്പെടെ കൂടുതലാളുകൾ രാജി സമർപ്പിച്ചതെന്നാണ് സൂചന.

 

പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തായതാണ് രാജി തെളിയിക്കുന്നത്. പട്ടാമ്പി, കുഴൽമന്ദം, മണ്ണാർക്കാട്, മലമ്പുഴ, ശ്രീകൃഷ്ണപുരം മേഖലയിലെ പ്രതിനിധികളാണ് ജില്ലാ കൗണ്‍സിലില്‍ നിന്നും രാജി സമർപ്പിച്ചത്. ജില്ലാ ഘടകത്തിന്റെ തെറ്റായ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വം അതേമട്ടിൽ അംഗീകരിക്കുന്നു. ഗൗരവമേറിയ വിഷയങ്ങളില്‍ പോലും നടപടി വൈകുന്നു. തെളിവുകള്‍ നിരത്തിയിട്ടും പരാതിക്കാരുടെ ഭാഗം പോലും കേൾക്കുന്നില്ല. വിമർശനം ഉന്നയിക്കുന്നവരുെട നേര്‍ക്ക് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നു. നേതൃത്വത്തിനെതിരെ പരാതിയുടെ നീണ്ടനിരയാണ്. ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ അടിയന്തര ഇടെപടലുണ്ടാകാത്തത് കൂടുതലാളുകളുടെ രാജിക്ക് കാരണമാകുമെന്നും സൂചനയുണ്ട്. പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനുള്ള ചിലരുടെ നീക്കം മാത്രമാണെന്നും വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യുമെന്നും ജില്ലാ നേതൃത്വം. 

 

അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഔദ്യോഗികമായി ആരും രാജിക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. മറുപടി പറയേണ്ടതെല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു. 

 

Mass resignation in Palakkad CPI