ganja-hunt

TAGS

മുന്‍ എസ്.എഫ്.ഐ നേതാവുള്‍പ്പെട്ട തിരുവനന്തപുരത്തെ കഞ്ചാവ് കടത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്നു എക്സൈസ് . പത്തിലേറെ തവണ തലസ്ഥാനത്ത്  കഞ്ചാവെത്തിച്ചെന്നും  ,വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്തെന്നും സൂചന. അന്വേഷണം അസിസ്റ്റന്‍റ് കമ്മിഷണര്‍ എസ്. വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറി എക്സൈസ്. കഴിഞ്ഞ ദിവസമാണ് 94 കിലോ കഞ്ചാവുമായി മുന്‍ എസ്.എഫ്.ഐ നേതാവ് അഖിലുള്‍പ്പെടെ നാലുപേര്‍ പിടിയിലായത്.

ആന്ധ്രാ , ഒഡീഷാ അതിര്‍ത്തിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് കഞ്ചാവെത്തിച്ചതിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നു എക്സൈസ് നിഗമനം. ഒരു മാസത്തിനിടയില്‍ നിന്നു രണ്ടു തവണ കഞ്ചാവെത്തിച്ച സംഘം പത്തിലേറെ തവണ കഞ്ചാവെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതാര്‍ക്കാണ് കൈമാറിയതെന്നു വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുകയുള്ളുവെന്നാണ് എക്സൈസ് പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്തെന്നും സൂചനയുണ്ട്. പിടിയിലാവരില്‍ നിന്നു 6 എടിഎം കാര്‍ഡുകളും ഏഴു മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച് ഇടപാടുകാരെ അറിയാനാണ് എക്സൈസ് ശ്രമം. എ.ടി.എം കാര്‍ഡുകളില്‍ അതാത് ബാങ്കുകളില്‍ നിന്നു പണം വന്നതും പോയതുമായ വിശദ വിവരം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ കഞ്ചാവിനായി രണ്ടു ലക്ഷം രൂപ മുടക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുബത്തില്‍ നിന്നുള്ള അഖിലിനടക്കമുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാനുള്ള രണ്ടു ലക്ഷം രൂപ ആരു നല്‍കിയെന്നതിലും വിവരം ശേഖരിച്ചിട്ടുണ്ട്. പത്തു മടങ്ങിലേറെ തുകയ്ക്കാണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.