തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിള്‍ തയാറായി. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട് എത്തും. ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് മടങ്ങി എത്തും. വ്യാഴാഴ്ചയൊഴികെ സര്‍വീസ് നടത്തും. ഷൊർണൂര്‍ ഉള്‍പ്പെടെ 8 സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോള്‍ തിരൂരും ചെങ്ങന്നൂരും സ്റ്റോപ്പില്ല. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് പുറപ്പെടുന്നത് രാവിലെ 5.20 ന്. 47 മിനിററുകൊണ്ട് കൊല്ലം കടക്കും. രണ്ടു മിനിററാണ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തുക. കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 5 മിനിറ്റ് മതി. ഇതേ പാതയില്‍ ഒാടുന്ന വേഗമേറിയ ട്രെയിനായ ജനശതാബ്ദിക്ക് 2 മണിക്കൂര്‍ 45 മിനിറ്റെടുക്കും ഈ ദൂരം താണ്ടാന്‍. എറണാകുളം ടൗണില്‍ 8.17 നാണ് ട്രെയിനെത്തുക. തിരുവനന്തപുരത്തു നിന്ന് രണ്ടു മണിക്കൂര്‍ 57 മിനിറ്റ്. ജനശതാബ്ദിയേക്കാള്‍ 1.മണിക്കൂര്‍ 13 മിനിറ്റ് സമയലാഭമുണ്ടാകും. 9.22 ന് തൃശൂരിലെത്തും. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പനുവദിച്ചു. 10.2നാണ് ഷൊര്‍ണൂരെത്തുന്നത്. തിരൂരില്‍ പ്രതീക്ഷിക്കപ്പെട്ട സ്റ്റോപ്പ് ഇല്ല. കോഴിക്കോട് 11. 3ന് ട്രെയിനെത്തും. ജനശതാബ്ദിക്ക് 7 മണിക്കൂര്‍ 50 മിനിറ്റ് സമയമെടുക്കുമ്പോള്‍. വന്ദേഭാരതിന് 5 മണിക്കൂര്‍ 43 മിനിറ്റ് മതിയാകും കോഴിക്കോട് കടക്കാന്‍. എറണാകുളം–കോഴിക്കോട് യാത്രയ്ക്ക് വേണ്ടത് 2. 43 മിനിറ്റ് സമയം. 6 മണിക്കൂര്‍ 45 മിനിറ്റില്‍ കണ്ണൂരും 8 മണിക്കൂര്‍ 5 മിനിററില്‍ കാസര്‍കോടും വന്ദേഭാരത് എത്തും. കാസര്‍കോട് വഴി കടന്നു പോകുന്ന ഏറ്റവും വേഗമേറിയ ട്രെയിനായ രാജധാനിയേക്കാള്‍ ഒരു മണിക്കൂര്‍ സമയ ലാഭം. മാവേലിയുള്‍പ്പെടെ മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നുമുതല്‍ 5 മണിക്കൂര്‍ വരെയും നേരത്തെ വന്ദേഭാരത് ഒാടിയെത്തും. 2.30നാണ് കാസര്‍കോട് നിന്ന് മടക്കയാത്ര. ഈ മാസം 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്. ട്രെയിന് വ്യാഴാഴ്ച സര്‍വീസില്ല.
Vande Bharat time table