madhu-verdict-hd

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് കോടതി ഇന്ന്  വിധിപറയും. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി ഇരുപത്തി രണ്ടിന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കുറ്റം ചുമത്തിയ കേസില്‍ പതിനാറുപേരാണ് പ്രതികള്‍. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരവധി പ്രതിസന്ധികള്‍ മറികടന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായത്.  

 

നൂറ്റി ഇരുപത്തി ഒന്‍പതുപേരില്‍ നൂറ് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ഇരുപത്തി നാലുപേര്‍ കൂറുമാറിയിരുന്നു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി ജഡ്ജി കെ..എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കോടതി പരിസരത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിന് സായുധ പൊലീസിന്റെ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.