പാലക്കാട് ധോണിയിൽ ആശങ്ക വിതയ്ക്കുന്ന പിടി സെവനെന്ന കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. ധോണി ക്ഷേത്രത്തിന് സമീപവും സ്വകാര്യ കോളജിന് പിന്നിലുള്ള കൃഷിയിടത്തിലും രാത്രിയും പുലര്‍ച്ചെയുമാണ് മറ്റ് ആനകൾക്കൊപ്പം കൊമ്പനെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം വനാതിർത്തിയിൽ ആനക്കൂട്ടം നിലയുറപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ജനവാസമേഖലയില്‍ നിന്ന് വനാതിര്‍ത്തിയിലേക്ക് പിന്‍വാങ്ങിയ പിടി സെവന്‍ വീണ്ടും ധോണിക്കാരുടെ ഉറക്കം കെടുത്തിത്തുടങ്ങി. രാത്രി എട്ട് മണിയോടെ പിടി സെവനെ ധോണി ചേറ്റില്‍ വെട്ടിയ ഭഗവതി ക്ഷേത്ര പരിസരത്തെ നെല്‍പ്പാടത്ത് കണ്ടു. ഒറ്റയ്ക്കായിരുന്നില്ല പിടി സെവന്‍. കഴിഞ്ഞദിവസം രാവിലെ ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടവും പിടി സെവനൊപ്പമുണ്ടായിരുന്നു. വനംവകുപ്പ് പടക്കം പൊട്ടിച്ച് തുരത്താന്‍ നോക്കിയെങ്കിലും പിടി സെവന് കുലുക്കമുണ്ടായില്ല. ഏറെ നേരം കഴിഞ്ഞ് വനത്തിലേക്ക് മാറിയ കൊമ്പന്‍ പുലര്‍ച്ചെ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. പിടി സെവനെ മയക്കു വെടിയുതിര്‍ത്ത് പിടികൂടാന്‍ തീരുമാനിച്ചെങ്കിലും ആനക്കൂട്ടത്തിനൊപ്പമുള്ള യാത്ര തുടര്‍ന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നാണ് വനംവകുപ്പ് നിഗമനം. പിടി സെവനെ മെരുക്കാനുള്ള കൂടിന്റെ നിര്‍മാണം ധോണിയില്‍ പൂര്‍ത്തിയായി. കുങ്കിയാനകളെ കയറ്റി കൂടിന്റെ ബലം കൂടി പരിശോധിച്ചാല്‍ മയക്കുവെടി ദൗത്യത്തിലേക്ക് നീങ്ങാന്‍ കഴിയും. ഇതിനായി വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘം അടുത്തദിവസം ധോണിയിലെത്തും. സുല്‍ത്താന്‍ ബത്തേരിയിലെ പിഎം ടുവെന്ന ആനയെ കൂട്ടിലാക്കുന്നതിനിടയില്‍ കാലിന് പരുക്കേറ്റ ഫോറസ്റ്റ് ചീഫ് വെറ്ററനറി സര്‍ജന്‍ അരുണ്‍ സക്കറിയ ആരോഗ്യം വീണ്ടെടുത്തതോടെ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കും.