കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം ബിഎഫ് .7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജാഗ്രത പുലർത്താൻ നിർദേശം നൽകി.
കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. മാസ്ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല.ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികൾ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു.
നിലവിൽ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണുള്ളത്.ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. പൊതുസ്ഥലങ്ങിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധ ഇന്നലെമുതൽ തുടങ്ങിയിരുന്നു.
PM Modi reviews Covid-19 situation