congress-del

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്, തിരഞ്ഞെടുപ്പ് പ്രഹസനമായി എന്ന എതിര്‍പാര്‍ട്ടിക്കാരുടെ ആക്ഷേപത്തിന് മൂര്‍ച്ച കൂട്ടും. പക്ഷേ പ്രകടനപത്രികയും പ്രചാരണങ്ങളും പരസ്യവാദപ്രതിവാദങ്ങളുമായി അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ സമാനതകളില്ലാത്ത മാതൃകയാണ് മുന്നോട്ടുവച്ചത്. രണ്ടാഴ്ച നീണ്ട പ്രചാരണം കോണ്‍ഗ്രസ് അണികളില്‍ ചലനമുണ്ടാക്കി. അത് പക്ഷേ വോട്ടാക്കി മാറ്റാന്‍ സംഘടനയ്ക്ക് കഴിയുമോയെന്നതാണ് പ്രധാനം.

പാശ്ചാത്യ ജനാധിപത്യ പാര്‍ട്ടികളുടെ മാതൃകയില്‍ ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയതിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന് മുന്നില്‍ പുതിയൊരു മാതൃക അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായി. ജനാധിപത്യമില്ലാത്ത കുടുംബ പാര്‍ട്ടി എന്ന ബിജെപിയുടെ ആക്ഷേപത്തിനുള്ള മറുപടി കൂടിയാണ് ഇതിലൂടെ നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തിരഞ്ഞെടുപ്പിന് വഴിവച്ചത്. മല്ലികാര്‍ജുന ഖര്‍ഗെയ്ക്കായണ് പിന്തുണയെന്ന് വ്യക്തമെങ്കിലും  തങ്ങളുടെ സ്ഥാനാര്‍ഥികളുണ്ടാവില്ലെന്ന പരസ്യനിലപാടെടുത്ത ഗാന്ധികുടുംബവും വേറിട്ട കാഴ്ചയായി. ഗാന്ധി കുടുംബത്തിലെ ആര്‍ക്കും എളുപ്പത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനമാണ് വേണ്ടെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നത് എന്നതും ശ്രദ്ധേയം. രണ്ട് ദശാബ്ധത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനുണ്ടാകുമ്പോളും  പാര്‍ട്ടിയിലെ അന്തിമവാക്ക് അവര്‍തന്നെയാവും എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഖര്‍ഗെയുടെയും തരൂരിന്‍റെയും പ്രചാരണവേളയലെ വാക്കുകള്‍. 

പദവി വേണ്ടെന്ന് വച്ചെങ്കിലും തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന മറ്റൊരാളെ കണ്ടെത്തുക മാത്രമാണ് ഗാന്ധി കുടുംബം ചെയ്തതെന്ന് വിലയരുത്തുന്നവരുമുണ്ട്.  ആദ്യം അശോക് ഗെഹ്ലോടടിനെയും പിന്നീട് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും തകണ്ടെത്തിയതിന്‍റെ മാനദണ്ഡം കുടുംബത്തോടുള്ള വിശ്വസ്ഥതയാണ് വിമര്‍ശകര്‍ പറയുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെടു്ന പ്രവര്‍ത്തകസമിതിയുടെ സ്വഭാവം യഥാര്‍ഥ ജനാധിപത്യം സാധ്യമായോ എന്ന് വ്യക്തമാക്കും. താഴെത്തട്ടു വരെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ നേതൃത്വത്തിനാവുമോ എന്നതും മുഖ്യമാണ്.