സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു

 

വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക പരാമർശങ്ങൾ. സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായവ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. 

 

കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം. അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാവൂയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവിലുണ്ട്.

 

വാണിജ്യ ആവശ്യത്തിനുള്ള അനുമതിയോടെ നിർമിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു മലപ്പുറം നൂറുൽ ഇസ്ലാം സാംസ്കാരിക സംഘത്തിന്റെ അപേക്ഷ. അപേക്ഷ ജില്ലാ കലക്ടർ തള്ളിയതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിടത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 സമാന ആരാധനാലയങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ കലക്ടറുടെ നടപടി.