ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ എ. ഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. 675 A.I ക്യാമറകളിലൂടെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവാണ് ആദ്യഘട്ടം പരിശോധിക്കുക. അമിതവേഗവും നോ പാര്‍ക്കിങും കണ്ടെത്താനുള്ള 51 ക്യാമറകള്‍ വേറെയും സജ്ജമാക്കി.
തിരുവനന്തപുരത്ത് 81 എണ്ണം, എറണാകുളത്ത് 62, കോഴിക്കോട് 60. ഇങ്ങിനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ ക്യാമറകള്‍. ദേശീയ–സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റ് പ്രധാന റോഡുകളിലുമുണ്ട് ക്യാമറ കണ്ണുകള്‍. ഇവ ആദ്യഘട്ടത്തില്‍ പിടിക്കുന്നത് മൂന്ന് ഗതാഗത നിയമലംഘനങ്ങളാണ്. ഒന്ന് ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാരും ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ, കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടോ, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ. ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ച് പിഴ ഈടാക്കുന്നത് അടുത്ത ഘട്ടത്തില്‍ ആലോചിക്കും.
നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ മുഖേനെയും പിഴ അടയ്ക്കാനുള്ള അറിയിപ്പെത്തും. ഇതുകൂടാതെ അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25വും ട്രാഫിക് സിഗനല്‍ ലംഘനത്തിനായി 18വും പുതിയ ക്യാമറകള്‍ സ്ഥാപിച്ചു. അങ്ങിനെ സേഫ് കേരള പദ്ധതിയിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 726 ക്യാമറകളാണ് നിരീക്ഷണത്തിന് ഒരുങ്ങിയത്. ആദ്യഘട്ട പരീക്ഷണം വിജയമായതോടെ ഓണത്തിന് മുന്‍പോ ശേഷമോ ഉദ്ഘാടനം നടത്താനാണ് തയാറെടുക്കുന്നത്.