കനത്തമഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണു. ആറാം വളവിന് സമീപമാണ് മരം വീണത്. ചുരത്തില്‍ ഗതാഗതക്കുരുക്ക്. അതേസമയം, സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും ഇന്നും നാശനഷ്ടങ്ങള്‍. തൃശൂരിലെ പുത്തൂര്‍, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. തുമ്പൂര്‍മുഴിയില്‍ കൂറ്റന്‍ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു. അതിരപ്പള്ളി റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളെടുക്കും.
മലബാറിലെ 5 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ മഴക്കെടുതിയില്‍ ഭാഗികമായി തകര്‍ന്നു. കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ 45 സെന്റീമീറ്ററായി ഉയര്‍ത്തി. വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാംപുകളിലായി 183 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ 20 അംഗ ദുരന്തനിവാരണ സേന ക്യാംപ് ചെയ്യുന്നുണ്ട്. വനമേഖലയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറത്ത് കനത്ത മഴയില്‍ ചാലിയാറും കൈവഴിപ്പുഴകളും കരകവിഞ്ഞൊഴുകുന്നു
ഇടുക്കി തൊടുപുഴ കുണിഞ്ഞിയിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് ആറ് വീടുകൾക്കും കടമുറികൾക്കും ഭാഗികമായി കേടുപാടുണ്ടായി. വ്യാപകമായ കൃഷി നാശവും ഉണ്ട്.