prathap-pothen
നട‌നും സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടത്. ഭരതന്‍ സംവിധാനം ചെയ്ത 'ആരവ'ത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയിലെത്തുന്നത്. 'തകര' വഴിത്തിരിവായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മലയാളം, തമിഴ് സിനിമകളില്‍ അഭിനയത്തില്‍ മുദ്ര പതിപ്പിച്ച പ്രതാപ് പോത്തന്‍ 'മീണ്ടും ഒരു കാതല്‍ കതൈ' എന്ന തമിഴ് സിനിമയിലൂടെ സംവിധായകനായി. മികച്ച നവാഗതസംവിധായകനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം നേടി. ഋതുഭേദം, ഡെയ്‌സി, വെറ്റ്‌റിവിഴ, യാത്രാമൊഴി തുടങ്ങി മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തു. ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ പ്രതാപ് പോത്തന്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായ സമയത്താണ് ആകസ്മിക നിര്യാണം.