രാത്രി ഓട്ടോയിൽ യാത്രചെയ്യവേ നടി അർച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് . ഇൻസ്പെക്ടർ വി.എസ്.ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എ.സി.പി ശുപാർശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് കൊച്ചി കമ്മീഷണർക്ക് കൈമാറി. ഞായർ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അർച്ചന കവിക്കും സുഹൃത്തുക്കൾക്കും ദുരനുഭവമുണ്ടായത്. തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വിവരം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.
നടി പരാതി നൽകിയില്ലെങ്കിലും പൊലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തി. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇൻസ്പെക്ടർ വി.എസ്.ബിജു നല്കിയ വിശദീകരണം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവ് വിവരങ്ങൾ മാത്രമാണ് ആരാഞ്ഞതെന്ന് പൊലീസുകാരൻ അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നൽകി. പരുഷമായാണ് പൊലീസുകാരൻ തന്നോട് പെരുമാറിയതെന്ന് അർച്ചന കവി മനോരമ ന്യൂസിനോട് പറഞ്ഞു. വിശദമായ അന്വേഷണത്തിൽ ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി. റിപ്പോർട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നും കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.