വാഴ്ത്തപ്പെട്ട ദേവസഹായംപിളളയെ മാര്‍പ്പാപ്പ ഇന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തും. ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായംപിളള മറ്റ് ഒന്‍പത് പേര്‍ക്കൊപ്പമാണ് വിശുദ്ധഗണത്തിലെത്തുന്നത്. അദ്ദേഹം രക്തസാക്ഷിത്വം വരിച്ച
നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയിലേയും ബന്ധപ്പെട്ട സ്ഥലങ്ങളിലേയും വിശ്വാസികള്‍ പുണ്യമുഹൂര്‍ത്തത്തിനായുളള കാത്തിരിപ്പിലാണ്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിലെ ചടങ്ങുകള്‍. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ ആയിരങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നത്. ഇന്നലെ ഭാരതത്തില്‍ നിന്നുളള വൈദിക ശ്രേഷ്ഠരുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു.
ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് ലാസര്‍ ദേവസഹായം പിളളയായത്. തിരുവിതാകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിളള. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് നേവിയുടെ ക്യാപ്ററന്‍ ഡിലനോയി തടവിലാക്കപ്പെട്ടു. ക്യാപ്ററന്റെ വിശ്വാസത്തില്‍ ആകൃഷ്ടനായാണ് നീലകണ്ഠപിളള ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് വരുന്നത്. നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാജാവിന്റെ അപ്രീതിക്ക് കാരണമായെന്നും കാറ്റാടിമലയില്‍വച്ച് വെടിവച്ച് കൊന്നെന്നുമാണ് ചരിത്രം. പിന്നീട് ഇവിടേയ്ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ എത്തി. പതിററാണ്ടുകളായി ഇന്നാട്ടുകാര്‍ പുണ്യാത്മാവായി പൂജിക്കുന്ന ദേവസഹായംപിളളയെ കത്തോലിക്കാ സഭ വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തുമ്പോള്‍ ആഹ്ളാദ നിറവിലാണ് വിശ്വാസി സമൂഹം.