സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന ആവശ്യവുമായി ബിജെപി തമിഴ്നാട് ഘടകം. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രസർക്കാരിന് കത്തുനൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ഇളയരാജ ഒരു ബിജെപി അംഗമല്ലെന്നും തമിഴ്‌നാടിന്റെ മൊത്തം സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുമായി താരതമ്യപ്പെടുത്തുന്ന പരാമർശം വിവാദമായപ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇളരാജ.
‘അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ വിഭാഗങ്ങളിലെ ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കെതിരെ പടപൊരുതി. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. ഇന്ത്യയ്ക്കു വേണ്ടി വലിയ സ്വപ്‌നങ്ങൾ കണ്ടു. ചിന്തയിൽ മാത്രമായി ഒതുങ്ങാതെ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യർ കൂടിയാണ്’: ബ്ലൂ ഗ്രാഫ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘അംബേദ്കർ ആൻഡ് മോദി’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇളയരാജ പറഞ്ഞു.
ഇളയരാജയുടെ പരാമർശങ്ങളെ വിമർശിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിരുന്നു. 'സിനിമയിൽ നൽകിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാൽ തിരികെ വാങ്ങില്ല. അതു പോലെ എന്റെ മനസ്സിൽ എന്തുതന്നെയായാലും സത്യം പറയാൻ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. ഇതാണ് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് ഞാൻ പറയില്ല. പരാമർശങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല’ ഇളയരാജ പറഞ്ഞു.