imran-khan-09

TAGS

 

രാജിവയ്ക്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ക്രിക്കറ്റിലേതുപോലെ അവസാനപന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേര്‍ന്ന് പാക്കിസ്ഥാനെ ചതിച്ചു. പ്രതിപക്ഷനേതാക്കള്‍ക്ക് പാക് ജനത മാപ്പുനല്‍കില്ലെന്നും ഇമ്രാന്‍ ഖാന്‍. ഞായറാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാൻ ആരോപണങ്ങൾ ഉന്നയിച്ചത്. 

 

പാക് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന് പിന്നില്‍ വിദേശരാജ്യമെന്ന് ഇമ്രാന്‍ ഖാന്‍. അമേരിക്കയ്ക്കെതിരെയാണ് ആരോപണ മുന. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമെന്നും ഇമ്രാന്‍ ഖാൻ. താന്‍ തുടര്‍ന്നാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി ഭീഷണിപ്പെടുത്തി. നവാസ് ഷെരീഫും മുഷറഫും ഇന്ത്യയുമായും രഹസ്യചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് ഇമ്രാന്‍ ആരോപിച്ചു.  പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാവിരുദ്ധമോ അമേരിക്ക വിരുദ്ധമോ അല്ലെന്ന് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ കടന്നുപോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണ്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇമ്രാന്‍ പറഞ്ഞു. 

 

അതേസമയം, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാക് ദേശീയ അസംബ്ലി ഇന്നത്തേക്ക് പിരിഞ്ഞു. ഞായറാഴ്ച വീണ്ടും ദേശീയ അസംബ്ലി ചേരുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ഭരണഘടനാ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി വൈകിട്ട് അഞ്ച് മണിയോടെയാണ് പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ചേര്‍ന്നത്. നടപടികള്‍ ആരംഭിച്ചയുടന്‍ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന്് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. അവിശ്വാസം പാസാവാന്‍ ആവശ്യമായ 172 അംഗങ്ങള്‍ സഭയില്‍ ഹാജരാണെന്നും പ്രതിപക്ഷം അറിയിച്ചു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ കാര്യഗൗരവമില്ലാതെ പെരുമാറുകയാണെന്നും അതിനാല്‍ ദേശീയ കൗണ്‍സില്‍ ഇന്നത്തേക്ക് പിരിയുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കാസിം സൂരി അറിയിച്ചു.

 

ഞായറാഴ്ച വീണ്ടും സഭ ചേരുമെന്നും സ്പീക്കര്‍ പറഞ്ഞു. 10 മിനിറ്റ് മാത്രമാണ് ഇന്ന് നടപടികള്‍ നീണ്ടത്. അതേസമയം  സര്‍ക്കാരിനെ രക്ഷിക്കാന്‍ ഭരണഘടനാ കീഴ്‍വഴക്കങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സഭ ചേരുന്നതിന് മുന്‍പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ദേശീയ സുരക്ഷാ കൗണ്‍സിലും ചേര്‍ന്നിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്. ഭീഷണി സന്ദേശം അയച്ച വിദേശ രാജ്യത്തെ അതൃപ്തി അറിയിക്കാന്‍ യോഗം തീരുമാനിച്ചു.