അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് കണ്ണീരോടെ വിട നൽകി കേരളം. സംസ്കാരം പുലർച്ചെ രണ്ടരയോടെ പാണക്കാട് ജുമാമസ്ജിദിൽ നടന്നു. പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാൻ രാത്രി വൈകിയും ഇരച്ചെത്തിയത്. ഒടുവിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ലീഗ് നേതൃത്വം സംസ്കാരം പുലർച്ചെ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം
ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പുലർച്ചെ 12.30 ഓടെ പൊതുദർശനം നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് മൃതദേഹം പാണക്കാട്ടെ വീട്ടിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ വൻജനക്കൂട്ടം വീട്ടിലേക്കും എത്തിയിരുന്നു. മലപ്പുറം നഗരത്തിലേക്ക് പോലും വാഹനങ്ങൾക്ക് കടക്കാൻ കഴിയാത്ത വിധമുള്ള തിരക്കാണ് ഉണ്ടായത്. ഇതോടെ നഗരത്തിൽ വാഹനനിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിരുന്നു. അത്രയധികം പേരാണ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രാവിലെ ഒൻപത് മണിയോടെ എത്തുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു. എന്നാൽ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും പ്രവർത്തകർക്കും കഴിയാതെ വന്നതോടെയാണ് പുലർച്ച രണ്ടരയോടെ തന്നെ സംസ്കാരം നടത്താൻ തീരുമാനിച്ചത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നെത്തിച്ച മൃതദേഹം മലപ്പുറം ടൗൺ ഹാളിൽ പൊതു ദർശനത്തിനുവച്ചിരുന്നു. പതിനായിരങ്ങളാണ് അവസാനമായി ഒരുനോക്ക് കണ്ട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലിയർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ.മുഹമ്മദ് മുഹമ്മദ് റിയാസ്, എംഎൽഎമാർ, എംപിമാർ, ജനപ്രതിനിധികൾ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.